തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുമായി ഗതാഗതമന്ത്രി ആന്റണി രാജു കൂടിക്കാഴ്ച നടത്തി. ശമ്പള വിതരണം വൈകുന്നതടക്കം നിലവിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയെ ഓഫിസിൽ എത്തി ധരിപ്പിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നൽകാൻ ഉതകും വിധമുള്ള സമഗ്രമായ പരിഹാര പദ്ധതി ആവിഷ്കരിക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ജീവനക്കാരുടെ പണിമുടക്ക് സമരം അടക്കം ചൂണ്ടിക്കാട്ടിയ ആന്റണി രാജു ശമ്പളം നൽകാനുള്ള പണം മാനേജ്മെന്റ് തന്നെ കണ്ടത്തട്ടെ എന്ന നിലപാട് കൂടിക്കാഴ്ചയിലും അവർത്തിച്ചതായാണ് വിവരം. അതിനിടെ, ശമ്പള പ്രതിസന്ധിയില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിഐടിയുവും ഐഎൻടിയുസിയും രംഗത്ത് എത്തിയിരുന്നു.
മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിക്കുമെന്നും കെഎസ്ആർടിസിയുടെ മുഴുവന്‍ സാമ്പത്തിക പ്രതിസന്ധിയും മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് സിഐടിയു അറിയിച്ചിരുന്നു. പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട ഐഎൻടിയുസി ശമ്പളം നൽകാനാവാത്തത് സർക്കാരിന്റെ പരാജയമാണെന്നും കുറ്റപ്പെടുത്തിയിരുന്നു. ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ചു ഐഎൻടിയുസി പ്രവർത്തകർ നാളെ ട്രാൻസ്പോർട് ഭവനിലും യൂണിറ്റ് കേന്ദ്രങ്ങളിലും പ്രതിഷേധം നടത്തും.
Most Read: തൃശൂർ പൂരം ഇനി അടുത്ത കൊല്ലം; 2023 ഏപ്രിൽ 30ന് നടക്കും