ജിദ്ദ: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെയു ഇഖ്‌ബാൽ ജിദ്ദയിൽ നിര്യാതനായി. സൗദിയിലെ പ്രശസ്‌ത മലയാളം പത്രമായ ‘മലയാളം ന്യൂസ്’ ലേഖകനായിരുന്നു. ഏറെ ചർച്ച ചെയ്യപ്പെട്ട ഗദ്ദാമ എന്ന സിനിമയുടെ രചന നിർവഹിച്ചതും ഇദ്ദേഹമായിയുന്നു.
മലയാളത്തിലെ നിരവധി ആനുകാലികങ്ങളില്‍ സ്‌ഥിരം കോളങ്ങളും എഴുത്തുകളും ഉണ്ടായിരുന്നു. ‘മാധ്യമം’ പത്രത്തിലെ ‘കണ്ണും കാതും’ എന്ന കോളത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട കെയു ഇഖ്‌ബാൽ എന്ന ബൈലൈനിന് നിരവധി സ്‌ഥിരം വായനക്കാരെയും സൃഷ്‌ടിക്കാൻ സാധിച്ചിരുന്നു.
പ്രവാസലോകത്തെ സാമൂഹിക സാംസ്‌കാരിക മേഖലയിൽ സ്‌ഥിര സാനിധ്യമായിരുന്ന ഇദ്ദേഹം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലൂകീമിയ രോഗബാധിതനായി ചികിൽസയിലായിരുന്നു. വ്യാഴാഴ്‌ച രാത്രിയോടെയാണ് 58കാരനായ ഇദ്ദേഹത്തിന് മരണം സംഭവിച്ചത്. കൊടുങ്ങല്ലൂർ സ്വദേശിയായ ഇദ്ദേഹത്തിന്റേതായി ‘നടുക്കണ്ടങ്ങൾ‘ ഉൾപ്പടെ രണ്ടു പുസ്‌തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർഥികളായ നഈം, അഹമ്മദ് അസദ് എന്നിവരാണ് മക്കൾ. ഭാര്യ: റസീന.
ഗൾഫ് രാജ്യങ്ങളിൽ വീട്ടുജോലിക്കായി എത്തപ്പെടുന്ന പ്രവാസി സ്‌ത്രീകളുടെ ജീവിതകഥയായിരുന്നു 2011ൽ റിലീസ് ചെയ്‌ത ഗദ്ദാമ. അക്കൊല്ലത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് നേടിയിരുന്നു. ഭാഷാപോഷിണിയിൽ കെയു ഇഖ്‌ബാൽ എഴുതിയ ഗദ്ദാമ എന്ന ഫീച്ചറിനെ ആസ്‌പദമാക്കിയാണ് സംവിധായകൻ കമൽ ഈ ചിത്രം ചെയ്‌തത്.
ചിത്രം ഏറെ ചർച്ചചെയ്യപ്പെടുകയും വീട്ടുജോലിക്കാരുടെ വിഷയത്തിൽ ജിസിസി രാജ്യങ്ങളിലെ ഉദ്യോഗസ്‌ഥ ശ്രദ്ധ പ്രതിയാനും ഈ സിനിമ കാരണമായിരുന്നു. എന്നാൽ, ഗദ്ദാമ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബ്ളാക് ലിസ്‌റ്റ് ചെയ്യപ്പെടുകയും പ്രദർശനം നിരോധിക്കുകയും ചെയ്‌തിരുന്നു.
Most Read: അജ്‌ഞാത ആകാശ വസ്‌തുക്കൾ നൂറിലധികം; ‘അന്യഗ്രഹജീവി’ സാന്നിധ്യം വീണ്ടും ചർച്ചയാവുന്നു