ന്യൂയോർക്ക്: തിരിച്ചറിയപ്പെടാത്ത ആകാശ വസ്‌തുക്കളുടെ എണ്ണം കഴിഞ്ഞ 17 വർഷത്തിനിടെ നൂറിലധികമെന്ന് യുഎസ് പുറത്തുവിട്ട യുഎഫ്ഒ (അൺ ഐഡിന്റിഫൈഡ് ഫ്‌ളൈയിംഗ് ഒബ്‌ജക്‌ട്) റിപ്പോർട്.
ആകെ 144 വസ്‌തുക്കളാണ് ഈ കാലയളവിൽ യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ണിൽപ്പെട്ടതെന്നും, എന്നാൽ ഇവയിൽ 143 എണ്ണവും എന്താണെന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും യുഎഫ്ഒ റിപ്പോർട് പറയുന്നു. ഒരെണ്ണം മാത്രമാണ് കൃത്യമായി എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞതെന്ന് റിപ്പോർട്ടിലുണ്ട്. ഇത് അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട ഒന്നായിരുന്നില്ല.
എന്നാൽ, ബാക്കി 143 എണ്ണം എന്തെന്ന് സ്‌ഥിരീകരിക്കാൻ സാധ്യമായിട്ടില്ല എന്ന റിപ്പോർട് പുറത്തുവന്നതോടെ അന്യഗ്രഹ ജീവികളുടെ സാന്നിധ്യത്തെ കുറിച്ചുള്ള ചർച്ചകൾ കൂടുതൽ സജീവമാകുകയാണ്. നാഷണൽ ഇന്റലിജൻസ് ഡയറക്‌ടറുടെ ഓഫിസ് പുറത്തുവിട്ട റിപ്പോർട് 2004നും 2021നും ഇടയിൽ കണ്ടെത്തിയ തിരിച്ചറിയപ്പെടാത്ത പറക്കുന്ന വസ്‌തുക്കളുടെ നിഗൂഢതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഇക്കാലയളവിൽ ഓരോവർഷവും ആകാശത്ത് അസാധാരണമായ വസ്‌തുക്കളുടെ സാന്നിധ്യം ഒന്നിലധികം തവണ റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അവ ഏതെങ്കിലും തരത്തിലുള്ള അന്യഗ്രഹ ജീവികളുടെ സാന്നിധ്യമാണെന്നോ അല്ലെന്നോ റിപ്പോർട്ടിൽ പറയുന്നില്ല.
ഇത്രെയേറെ സുരക്ഷാ സന്നാഹങ്ങളും, നിരീക്ഷണ സംവിധാനങ്ങളും സ്വന്തമായുള്ള യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന് പോലും അജ്‌ഞാതമായ വസ്‌തുക്കളുടെ സാന്നിധ്യം കണ്ടെത്താൻ കഴിയാതെ പോകുന്നതും ശാസ്‌ത്രീയമായി വിശദീകരിക്കാൻ സാധിക്കാതെ പോകുന്നതും അന്യഗ്രഹ ജീവികളുടെ നിലനിൽപുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വീണ്ടും വഴി തുറക്കുകയാണ്.
‘പരിമിതമായ എണ്ണം സംഭവങ്ങളിൽ ഈ വസ്‌തുക്കൾ ആകാശത്ത് വച്ച് അസാധാരണമായ സവിശേഷതകൾ പ്രകടിപ്പിക്കുന്നതായി റിപ്പോർട് ചെയ്‌തിട്ടുണ്ട്. എന്നാൽ ഇത്തരം നിരീക്ഷണങ്ങൾ സെൻസർ പിശകുകൾ, സപൂഫിംഗ് അല്ലെങ്കിൽ നിരീക്ഷകന്റെ തെറ്റിദ്ധാരണ എന്നിവയുടെ ഫലമായിരിക്കാം. കൂടുതൽ വിശകലനങ്ങൾ ഇക്കാര്യത്തിൽ ആവശ്യമാണ്‘ =റിപ്പോർട് പറയുന്നു.
റിപ്പോർട്ടിൽ അന്യഗ്രഹജീവികളെ കുറിച്ച് പരാമർശിക്കുകയോ അത്തരം സാധ്യതകൾ തള്ളിക്കളയുകയോ ചെയ്‌തിട്ടില്ലെങ്കിലും, ഈ പ്രതിഭാസങ്ങൾ ശാസ്‌ത്രത്തിന്റെ നിലവിലുള്ള പരിധിക്ക് ഉള്ളിൽ നിന്ന് കൊണ്ട് വിശദീകരിക്കാൻ കഴിയുന്നതല്ലെന്ന് വ്യക്‌തമാക്കുന്നുണ്ട്.
ലോകമെമ്പാടും അന്യഗ്രഹ ജീവികളുടെ സാന്നിധ്യത്തെ കുറിച്ചും, അവയുടെ സാധ്യതകളെ കുറിച്ചും പലതരത്തിലുള്ള സിദ്ധാന്തങ്ങളും, തിയറികളും നിലവിലുണ്ട്. യുഎഫ്ഒ റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ ഇത്തരം ചർച്ചകൾ വലിയ തരത്തിൽ ഉയർന്നു വരുന്നുമുണ്ട്.
Read Also: യൂറോ കപ്പ്; പ്രീക്വാർട്ടർ മൽസരങ്ങൾക്ക് ഇന്ന് തുടക്കം