കൊല്ലം: വിവാദമായ കുണ്ടറ പീഡന പരാതിയില്‍ നടപടി. കേസിൽ കുണ്ടറ സിഐ എസ് ജയകൃഷ്‌ണനെ സ്‌ഥലം മാറ്റി. കേസ് അന്വേഷണത്തിൽ സിഐയ്‌ക്ക് വീഴ്‌ച പറ്റിയെന്ന് ഡിഐജി റിപ്പോർട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
നീണ്ടകര കോസ്‌റ്റൽ പോലീസ് സ്‌റ്റേഷൻ സിഐയായ എസ് മഞ്ചുലാലാണ് കുണ്ടറയിലെ പുതിയ സിഐ. എൻസിപി സംസ്‌ഥാന നിർവാഹക സമിതിയംഗം ജി പത്‌മാകരനെതിരെയാണ് എന്‍സിപി നേതാവിന്റെ മകള്‍ പീഡനപരാതി ഉന്നയിച്ചത്. എന്നാൽ പരാതിയിൽ പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്നും പോലീസിന് വീഴ്‌ച പറ്റിയയെന്നുമാണ് ഡിഐജി റിപ്പോർട്ടിലുള്ളത്.
പെൺകുട്ടിയുടെ പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി എകെ ശശീന്ദ്രന്‍ ശ്രമിച്ചതോടെയാണ് സംഭവം വിവാദമായത്. പത്‌മാകരന് വേണ്ടി മന്ത്രി എകെ ശശീന്ദ്രന്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.
അതേസമയം പത്‌മാകരനെതിരെ എന്‍സിപി നടപടിയെടുത്തു. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമാണ് നടപടി. സംഭവത്തില്‍ നാഷണലിസ്‌റ്റ് ലേബര്‍ കോണ്‍ഗ്രസ് കൊല്ലം ജില്ലാ പ്രസിഡണ്ട് എസ് രാജീവിനെയും സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്.
Also Read: ആർക്കൈവ് ചാറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി വാട്‌സ്ആപ്