കോഴിക്കോട്: ചന്ദ്രിക ദിനപത്രത്തിലെ കോടികളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ പരസ്യ പ്രതിഷേധത്തിലേക്ക്. പികെ കുഞ്ഞാലിക്കുട്ടിയുടെ നോമിനിയായ സമീറിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഫിനാന്‍സ് ഡയറക്‌ടറായ സമീര്‍ കോടികള്‍ വെട്ടിച്ചതായി ആരോപണം ഉയർന്നിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി സമരപരിപാടികൾ ആലോചിക്കാന്‍ ജീവനക്കാരുടെ യോഗം ഇന്ന് ചേരും.
ചന്ദ്രികയിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ജീവനക്കാര്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിന് വിശദമായ പരാതി നല്‍കിയത്. സമീറിന്റെ നേതൃത്വത്തില്‍ വലിയ തിരിമറികള്‍ നടന്നു, ചന്ദ്രികയെ സഹായിക്കാന്‍ വേണ്ടി കെഎംസിസി ഉള്‍പ്പെടെ നല്‍കിയ ഫണ്ട് കാണാതായി, പത്രത്തിന്റെ വരുമാനം കൃത്യമായി നല്‍കിയിട്ടില്ല എന്നീ പരാതികളാണ് ജീവനക്കാർ ഉന്നയിച്ചത്. സമീറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ പരസ്യ പ്രതിഷേധത്തിലേക്ക് കടക്കുകയാണ്.
ചന്ദ്രിക ദിനപത്രത്തിന് ലഭിച്ച കോടിക്കണക്കിന് രൂപയുടെ ധനസഹായം തട്ടിയെടുത്തുവെന്നും നവീകരണത്തിന്റെ പേരില്‍ ലഭിച്ച തുക കാണാനില്ലെന്നും ജീവനക്കാർ ലീഗ് നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.
Also Read: കേന്ദ്ര അനുമതി ലഭിച്ചാൽ സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കാം; വിദ്യാഭ്യാസ മന്ത്രി