തൃശൂര്‍ : സംസ്‌ഥാനത്തെ തന്നെ ആദ്യ തുരങ്ക പാതയായ കുതിരാന്‍ തുരങ്കത്തില്‍ ജോലികള്‍ പുരോഗമിക്കുന്നു. ജനുവരിയില്‍ തുരങ്കപാത തുറന്നു നല്‍കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. നിലവില്‍ മണ്ണിടിച്ചില്‍ തടയുന്നതിനായുള്ള ജോലികള്‍ പുരോഗമിക്കുന്നത്. മണ്ണിടിച്ചില്‍ തടയുന്നതിനായി തുരങ്കത്തിന്റെ കിഴക്ക് ഭാഗം തട്ടുകളായി തിരിക്കുന്ന പ്രവർത്തനമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
തുരങ്കത്തിന്റെ കിഴക്ക് ഭാഗത്തുള്ള പാറ പൊട്ടിച്ചു മാറ്റിയാണ് തട്ടുകളായി തിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകാറായി. ഇതിനൊപ്പം തന്നെ തുരങ്കത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള പാറ ഉറപ്പിക്കുന്നതിനായി ഉരുക്ക് വല വിരിക്കുന്ന ജോലികളും നടന്നു വരികയാണ്. ഇതിലൂടെ മലമുകളില്‍ നിന്നുള്ള മഴവെള്ളം നേരിട്ട് താഴേക്ക് പതിക്കാതെ ചാലുകളായി ഒഴുക്കി വിടാന്‍ സാധിക്കും. ഇതിലൂടെ മഴക്കാലത്ത് തുരങ്കത്തിലുണ്ടാകുന്ന മണ്ണിടിച്ചില്‍ തടയാനാകും. കഴിഞ്ഞ 2018 ലെ പ്രളയസമയത്ത് തുരങ്കത്തിന് മുകളില്‍ നിന്നും വന്‍തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഈ ജോലികള്‍ പുരോഗമിക്കുന്നത്.
ശമ്പളകുടിശ്ശിക ലഭിക്കാത്ത സാഹചര്യത്തില്‍ ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കുറച്ചു കാലങ്ങളായി നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ 3 ആഴ്‌ചക്ക് മുന്‍പാണ് വീണ്ടും പണികള്‍ ആരംഭിച്ചത്. അടുത്ത 2 ദിവസത്തിനുള്ളില്‍ ശമ്പളകുടിശ്ശിക തീര്‍ത്തുതന്നില്ലെങ്കില്‍ വീണ്ടും പണി നിര്‍ത്തി വെക്കുമെന്നാണ് ഇപ്പോള്‍ ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മണ്ണിടിച്ചില്‍ തടയുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ അടുത്ത മാസം തന്നെ തുരങ്കം തുറന്നു നല്‍കാനാകും.
Read also : സമൂഹ മാദ്ധ്യമങ്ങള്‍ വഴി സ്‍ത്രീകളെ ശല്യം ചെയ്‌തു; താനൂര്‍ സ്വദേശി അറസ്‌റ്റില്‍