പാലക്കാട്: കുതിരാൻ തുരങ്കം കാണാൻ എത്തുന്നവരുടെ തിരക്ക് കൂടിയതോടെ പട്രോളിംഗ് ശക്‌തമാക്കാൻ ഒരുങ്ങി പോലീസ്. വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് എന്നപോലെയാണ് പാലക്കാട്-മണ്ണൂത്തി ദേശീയ പാതയിലെ കുതിരാനിലേക്ക് ആളുകൾ എത്തുന്നത്. ഇതുമൂലം ഗതാഗതക്കുരുക്കിന് കാരണമാകുന്ന സാഹചര്യത്തിലാണ് തിരക്ക് നിയന്ത്രിക്കാൻ നടപടി കടുപ്പിക്കുന്നതെന്ന് പോലീസ് അറിയിച്ചു. നടപടിയുടെ ഭാഗമായി പ്രത്യേക പട്രോളിംഗും മോട്ടോർ സൈക്കിൾ ബീറ്റും ഏർപ്പെടുത്തുമെന്ന് പീച്ചി പോലീസ് അറിയിച്ചിട്ടുണ്ട്.
അതേസമയം, തിരക്ക് വർധിച്ചാൽ ഹൈവേ പോലീസും ഇടപെടും. തുരങ്ക കവാടത്തിന് സമീപവും തുരങ്കം അവസാനിക്കുന്ന ഭാഗത്തെ റോഡിന് മുകളിലുമാണ് ഇവിടെയെത്തുന്ന വാഹനങ്ങൾ നിർത്തിയിടുന്നത്. ഇത് വലിയ ഗതാഗതക്കുരുക്കിനാണ് വഴിതെളിക്കുന്നത്. കൂടാതെ, തുരങ്കത്തിന് പുറത്തേക്ക് വരുന്ന വാഹനങ്ങളുടെ രാത്രിദൃശ്യം പകർത്താനും നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. ഓണത്തിന്റെ മൂന്ന് ദിവസവും വൈകീട്ടും രാത്രിയുമായി വൻതോതിലാണ് ഇവിടേക്ക് ആളുകൾ എത്തിയത്. ഇതോടെ തുരങ്കത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.
തൃശൂർ ഭാഗത്ത് നിന്നെത്തുന്നവർ പഴയ പാതയിലൂടെ യു ടേൺ അടിച്ചാണ് തുരങ്കത്തിലേക്ക് പ്രവേശിക്കുന്നത്. വാണിയമ്പാറ ഭാഗത്ത് നിന്നും തുരങ്കത്തിലൂടെ സഞ്ചരിച്ച് വീണ്ടും ചുവന്നമണ്ണ് ഭാഗത്തുനിന്ന് യു ടേൺ കടക്കും. ഇതോടെ തുരങ്കം കാണാൻ എത്തുന്നവർ തുടർച്ചയായി യു ടേൺ അടിക്കുന്നതാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. ഓണം അവധിയിൽ പതിനായിരത്തിലേറെ പേരാണ് തുരങ്കം കാണാൻ എത്തിയതെന്നാണ് വിവരം. 900 മീറ്റർ ദൈർഘ്യമുള്ള തുരങ്കപാത ദക്ഷിണേന്ത്യയിലെ ആദ്യ സംരംഭമാണ്.
Read Also: കണ്ണൂരിലെ മൂന്ന് തദ്ദേശ സ്‌ഥാപനങ്ങളിൽ സമ്പൂർണ വാക്‌സിനേഷൻ