കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ പാളിച്ചകളിലെ ഒന്നാം പ്രതി ആരോഗ്യമന്ത്രി വീണാ ജോർജ് ആണെന്ന് ബിജെപി നേതാവ് എംടി രമേശ്. ആരോഗ്യരംഗത്ത് കേരള സർക്കാരിന്റെ പിടിപ്പു കേടിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രമെന്ന് എംടി രമേശ് പറഞ്ഞു. മാനസികാരോഗ്യ കേന്ദ്രത്തിനെതിരായ സംസ്‌ഥാന സർക്കാരിന്റെ അവഗണക്കെതിരെ ബിജെപി സംഘടിപ്പിച്ച ഉപവാസം ഉൽഘാടനം ചെയ്‌ത് സംസാരിക്കുക ആയിരുന്നു എംടി രമേശ്.
ആരോഗ്യ രംഗത്ത് കേരളം ഒന്നാമത് എന്ന വാദം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് ആശുപത്രിയുടെ അവസ്‌ഥയെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ വികസനത്തിനായി കേന്ദ്രസർക്കാർ നൽകുന്ന പണം സംസ്‌ഥാനം പാഴാക്കുകയാണ്. കുതിരവട്ടത്ത് ഉണ്ടായ സുരക്ഷാ വീഴ്‌ചകളിൽ ഒന്നാം പ്രതി ആരോഗ്യമന്ത്രിയാണ്. എന്നാൽ, സൂപ്രണ്ടിനെ മാത്രം ബലിയാടാക്കി രക്ഷപ്പെടാനുള്ള ശ്രമമാണ് സർക്കാർ നടത്തിയതെന്നും എംടി രമേശ് ആരോപിച്ചു.
മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളെയല്ല, ഇവിടുത്തെ ഭരണകൂടത്തെയാണ് ആദ്യം ചികിൽസിക്കേണ്ടത്. സർക്കാരിനാണ് ഇവിടെ ഷോക്ക് ട്രീറ്റ്മെന്റ് നടത്തേണ്ടതെന്നും എംടി രമേശ് കൂട്ടിച്ചേർത്തു. അതേസമയം, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ പാളിച്ചകൾ അന്വേഷിക്കുന്ന പോലീസ് സംഘം ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട് സമർപ്പിക്കും. കേന്ദ്രത്തിലെ സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ടാണ് പോലീസ് കോടതിയിൽ സമർപ്പിക്കുന്നത്.
പ്രധാനമായും മൂന്ന് കാര്യങ്ങളാണ് പോലീസ് റിപ്പോർട്ടിലൂടെ മുന്നോട്ട് വെക്കുന്നത്. മാനസികാരോഗ്യ കേന്ദ്രത്തിന് ചുറ്റും ഉയരത്തിലുള്ള ചുറ്റുമതിൽ നിർമിക്കണം, പുറത്തേക്ക് ചാഞ്ഞു കിടക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണം, കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയമിക്കണം. എന്നീ മൂന്ന് നിർദ്ദേശങ്ങളും അടിയന്തിരമായി നടപ്പിലാക്കണമെന്ന നിർദ്ദേശമാണ് പോലീസ് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ളത്.
Most Read: പദവികൾ നൽകേണ്ടത് മുഖ്യമന്ത്രി; പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി കെവി തോമസ്