കണ്ണൂർ: കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാർ ഇന്ന്. ഏറെ വിവാദങ്ങൾക്കും ചർച്ചകളും ഒടുവിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ് ഇന്ന് സെമിനാറിൽ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എകെ സ്‌റ്റാലിനുമൊപ്പമാണ് കെവി തോമസ് വേദി പങ്കിടുക.
‘കേന്ദ്രവും സംസ്‌ഥാനങ്ങളും തമ്മിലുള്ള ബന്ധം’ എന്ന വിഷയത്തിലാണ് സെമിനാർ നടക്കുന്നത്. അതേസമയം, എഐസിസി നിർദ്ദേശം തള്ളി സെമിനാറിൽ പങ്കെടുക്കുന്ന കെവി തോമസിനെതിരെ കോൺഗ്രസിന്റെ അച്ചടക്ക നടപടി ഉടൻ ഉണ്ടാകുമെന്നാണ് സൂചന. അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന പൊതുവികാരമാണ് എഐസിയിൽ നിന്ന് ഉയർന്നിട്ടുള്ളത്.
ഇന്നലെ കണ്ണൂരിൽ എത്തിയ കെവി തോമസിന് വിമാനത്താവളത്തിൽ വൻ സ്വീകരണമാണ് സിപിഎം ഒരുക്കിയിരുന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനും പാർട്ടി പ്രവർത്തകരും കെവി തോമസിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തി. ചുവന്ന ഷാൾ അണിയിച്ച് എംവി ജയരാജൻ കെവി തോമസിനെ സ്വീകരിച്ചു. അതേസമയം, തനിക്ക് പറയാവുന്നതെല്ലാം പാർട്ടി സമ്മേളനത്തിന്റെ സെമിനാർ വേദിയിൽ പറയുമെന്നാണ് കെവി തോമസ് ഇതിനോടകം വ്യക്‌തമാക്കിയിരിക്കുന്നത്.
ചുവന്ന നിറമാണെങ്കിലും തന്നെ അണിയിച്ചത് ഒരു ഷാൾ ആണെന്നായിരുന്നു, ചുവന്ന ഷാൾ അണിയിച്ചതിനെ കുറിച്ചുള്ള ചോദ്യത്തോട് കെവി തോമസ് പ്രതികരിച്ചത്. സുഹൃത്ത് എന്ന നിലയിലാണ് ജയരാജൻ ഷാൾ അണിയിച്ചത്. പിണറായി വിജയൻ കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിമാരിൽ ഒരാളാണെന്നും പല കാര്യങ്ങൾക്കായി ഇടയ്‌ക്കിടെ അദ്ദേഹത്തെ ബന്ധപ്പെടാറുണ്ടെന്നും കെവി തോമസ് വ്യക്‌തമാക്കി.
പത്ത് മാസമായി തുടരുന്ന സിപിഎം-കെവി തോമസ് ചർച്ചകളാണ് പാർട്ടി കോൺഗ്രസ് ദിനങ്ങളിൽ ക്ളൈമാക്‌സിൽ എത്തുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കൂടി മുന്നിൽ നിൽക്കെയുള്ള ഈ നീക്കങ്ങൾ സിപിഎമ്മിന് നേട്ടമായി. കോൺഗ്രസിൽ നിന്ന് പുറത്തു പോകേണ്ടി വന്നാൽ കെവി തോമസ് വഴിയാധാരമാകില്ലെന്ന് കോടിയേരി ബാലകൃഷ്‌ണൻ കഴിഞ്ഞ ദിവസം വ്യക്‌തമാക്കുകയും ചെയ്‌തിരുന്നു.
Most Read: ഓപ്പറേഷൻ പി ഹണ്ട്; 6 വർഷത്തിനിടെ അറസ്‌റ്റിലായ 300 പേരുടെ വിചാരണ തുടങ്ങുന്നു