തിരുവനന്തപുരം: കേരള പോലീസ് നടത്തുന്ന ഓപ്പറേഷൻ പി ഹണ്ടിൽ പിടിയിലായ ആളുകളുടെ വിചാരണ ഈ വർഷം മുതൽ ആരംഭിക്കും. കുട്ടികളുടെ അശ്ളീല വീഡിയോ കാണുന്നവരെയും പ്രചരിപ്പിക്കുന്നവരെയും ലക്ഷ്യമിട്ടാണ് കേരള പോലീസ് ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ പരിശോധന നടത്തുന്നത്. കഴിഞ്ഞ 6 വർഷത്തിനിടെ സംസ്‌ഥാനത്ത് നടത്തിയ പരിശോധനകളിൽ 300 പേരാണ് അറസ്‌റ്റിലായത്. ഇവരുടെ വിചാരണ പോക്‌സോ സ്‌പെഷ്യൽ കോടതികളിൽ നടക്കും.
കേരള പോലീസിന്റെ സൈബര്‍ ഡോം, കൗണ്ടര്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ളോയിറ്റേഷന്‍ സെന്റര്‍ എന്നിവയുടെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരിൽ പരിശോധന പുരോഗമിക്കുന്നത്. സൈബറിടങ്ങളിൽ ഇത്തരം ആളുകളെ തുടർച്ചയായി നിരീക്ഷണത്തിന് വിധേയമാക്കിയ ശേഷമാണ് പോലീസ് നടപടി സ്വീകരിക്കുന്നത്.
ഐടി മേഖലയില്‍ ഉള്‍പ്പടെ ഉയര്‍ന്ന ജോലി നോക്കുന്നവരാണ് ഇത്തരം കേസുകളിലെ ഭൂരിഭാഗം പ്രതികളെന്നും, ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് അവര്‍ ദൃശ്യങ്ങള്‍ കൈമാറ്റം ചെയ്‌തിരുന്നതെന്നും പോലീസ് വ്യക്‌തമാക്കി. നിലവിലെ നിയമപ്രകാരം കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ കാണുന്നതും ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും അഞ്ച് വര്‍ഷം വരെ തടവും പത്ത് ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ മനോജ് എബ്രഹാമാണ് ഓപ്പറേഷന്‍ പി ഹണ്ട് ഏകോപിപ്പിക്കുന്നത്.
Read also: യുക്രൈനിലെ മകരേവിൽ നിന്നും കണ്ടെത്തിയത് 132 മൃതദേഹങ്ങൾ