തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറിൽ പങ്കെടുത്ത മുതിർന്ന നേതാവ് കെവി തോമസിനെ പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കാൻ ശുപാർശ. ഇന്ന് ചേർന്ന അച്ചടക്ക സമിതി യോഗത്തിലാണ് തീരുമാനം. കെവി തോമസിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യില്ല. പകരം എഐസിസി അംഗത്വത്തിൽ നിന്നും രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്നും നീക്കാനാണ് ശുപാർശ.
കെവി തോമസിനെ താക്കീത് ചെയ്യാനും ശുപാർശ ചെയ്‌തിട്ടുണ്ട്. അച്ചടക്ക സമിതിയുടെ ശുപാർശ കോൺഗ്രസ് അധ്യക്ഷക്ക് കൈമാറും. അച്ചടക്ക സമിതിയുടെ ശുപാർശകളിൽ അന്തിമ തീരുമാനം എടുക്കേണ്ടത് എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയാണ്. കെവി തോമസിനെതിരായ നടപടി തീരുമാനിക്കാനാണ് എകെ ആൻറണി അധ്യക്ഷനായ അച്ചടക്ക സമിതി ഇന്ന് യോഗം ചേർന്നത്. രാവിലെ 11.30നായിരുന്നു യോഗം.
അതേസമയം, നേരിൽ ഹാജരായി വിശദീകരണം നൽകാൻ സാഹചര്യം തരണമെന്ന കെവി തോമസിന്റെ ആവശ്യവും എകെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി തള്ളി. പാർട്ടി വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറിൽ പങ്കെടുത്തതിനും മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തി സംസാരിച്ചതിനും എതിരെയാണ് നടപടി.
സിപിഐഎം സമ്മേളന വേദിയിൽ മുൻപും നിരവധി നേതാക്കൾ പങ്കെടുത്തിട്ടുണ്ടെന്നും അച്ചടക്ക സമിതി ചെയർമാൻ പോലും സിപിഐഎം നേതാക്കളെ പ്രകീർത്തിച്ചിട്ടുണ്ടെന്നും കെവി തോമസ് നേരത്തെ വിശദീകരണ കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു. എകെ ആന്റണിയിൽ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ കെവി തോമസ് നടപടി എന്തായാലും കോൺഗ്രസുകാരനായി തുടരുമെന്നും വ്യക്‌തമാക്കിയിരുന്നു. അതേസമയം, അച്ചടക്ക സമിതിയുടെ നടപടിയിൽ കെവി തോമസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Most Read: തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ വീട്ടിൽ കസ്‌റ്റംസ് പരിശോധന