കൊച്ചി: തൃക്കാക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ് ഇന്ന് നടക്കുന്ന ഇടതു മുന്നണി കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന കെവി തോമസ് ഇതാദ്യമായാണ് ഇടതു മുന്നണിക്കായി തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്നത്.
കറ കളഞ്ഞ കോണ്‍ഗ്രസുകാരനെന്ന് സ്വയം വിശേഷിപ്പിക്കുന്ന കെവി തോമസ് ഇന്നാദ്യമായി അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ടഭ്യര്‍ഥിക്കും. തന്നെ പുറത്താക്കാന്‍ തിടുക്കപ്പെടുന്നവര്‍ക്കൊപ്പം കടിച്ചു തൂങ്ങുന്നതിനേക്കാള്‍ നാടിന്റെ വികസനത്തിനായി നിലപാടുകളാവാമെന്ന് കെവി തോമസ് പറയുന്നു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്‌ഥാനാർഥിയായ ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും മുഖ്യമന്ത്രി പങ്കെടുക്കുന്ന ഇടതുമുന്നണിയുടെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുമെന്നും കെവി തോമസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. താന്‍ കോണ്‍ഗ്രസുകാരനായി തന്നെ ജീവിക്കുമെന്ന് വ്യക്‌തമാക്കിയ കെവി തോമസ് കോണ്‍ഗ്രസ് ഒരു ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമല്ലെന്നും അതിനൊരു വ്യക്‌തമായ കാഴ്‌ചപ്പാടും ചരിത്രവുമുണ്ടെന്നും പറഞ്ഞിരുന്നു.
അതേസമയം എൽഡിഎഫ് നിയോജക മണ്ഡലം കൺവൻഷൻ ഇന്ന് വൈകീട്ട് 4ന് പാലാരിവട്ടം ബൈപാസ് ജംഗ്ഷനിൽ പിണറായി വിജയൻ ഉൽഘാടനം ചെയ്യും. മുഖ്യമന്ത്രി കൂടി എത്തുന്നതോടെ തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പ്രചാരണം ആവേശകരമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കും. പിണറായിയുടെ വരവ് തൃക്കാക്കരയും രാഷ്‌ട്രീയ കേരളവും ഉറ്റുനോക്കുകയാണ്. വികസനം മുഖ്യ അജണ്ടയായ തിരഞ്ഞെടുപ്പിൽ, സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് എൽഡിഎഫ് പ്രചാരണം.
Most Read: മത വിദ്വേഷ പ്രസംഗം; പിസി ജോർജിന്റെ അറസ്‌റ്റ് ഇന്ന് ഉണ്ടായേക്കും