തൃശൂർ: കോങ്ങാട് എംഎൽഎ കെവി വിജയദാസ് അതീവ ഗുരുതരാവസ്‌ഥയിൽ. തലച്ചോറിൽ രക്‌തസ്രാവത്തെ തുടർന്ന് അദ്ദേഹത്തെ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കി. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇന്നലെയാണ് കെവി വിജയദാസിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് നടത്തിയ സ്‌കാനിംഗിൽ തലച്ചോറിൽ രക്‌തസ്രാവം കണ്ടെത്തി. ന്യൂറോ സർജറി വകുപ്പ് മേധാവിയുടെ നേതൃത്വത്തിൽ അടിയന്തര ശസ്‌ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു.
തലച്ചോറിലുണ്ടായ രക്‌തസമ്മർദ്ദം കുറക്കാനാണ് ന്യൂറോ സർജൻമാരുടെ നേതൃത്വത്തിൽ ശസ്‌ത്രക്രിയ നടത്തിയതെന്നും എംഎൽഎയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും തൃശൂർ മെഡിക്കൽ കോളേജ് പുറത്തുവിട്ട ബുള്ളറ്റിനിൽ വ്യക്‌തമാക്കുന്നു.
നേരത്തേ കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു വിജയദാസ്. കോവിഡ് മുക്‌തി നേടിയെങ്കിലും കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ തുടരുകയായിരുന്നു.
സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ കെവി വിജയദാസ് പാലക്കാട് ജില്ലയിലെ കോങ്ങാട് നിയോജക മണ്ഡലത്തിനെ പ്രതിനിധീകരിച്ചാണ് നിയമസഭയിൽ എത്തിയത്. നേരത്തെ പാലക്കാട് ജില്ലാ പഞ്ചായത്ത് അധ്യക്ഷനായി പ്രവർത്തിച്ച വിജയദാസ് 2011ലും കോങ്ങാട് നിന്ന് നിയമസഭയിൽ എത്തിയിരുന്നു.
Also Read: കോണ്‍ഗ്രസ് യുവനേതൃത്വത്തിന്റെ ‘ഷെയിം ഓണ്‍ യു കമല്‍’ ഹാഷ്‌ടാഗ് തരംഗമാകുന്നു