ന്യൂഡെല്‍ഹി: ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക മരണത്തിന്റെ പശ്‌ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘം ഇന്ന് രാഷ്‍ട്രപതി രാം നാഥ് കോവിന്ദുമായി കൂടിക്കാഴ്‌ച നടത്തും. രാവിലെ 11.30നാണ് സന്ദര്‍ശനം. ആക്രമണത്തെക്കുറിച്ചുളള വിശദമായ വിവരങ്ങളും സംഘം രാഷ്‍ട്രപതിക്ക് സമര്‍പ്പിക്കും.
കോൺഗ്രസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാല്‍ എംപി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ മല്ലികാര്‍ജുന്‍ ഗാര്‍ഖെ, മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ എകെ ആന്റണി, ഗുലാം നബി ആസാദ്, ആധിര്‍ രഞ്‌ജന്‍ ചൗധരി എന്നിവരടങ്ങുന്ന ഏഴംഗ പ്രതിനിധി സംഘമാണ് കൂടിക്കാഴ്‌ച നടത്തുന്നത്.
ഒക്‌ടോബർ മൂന്നിനാണ് ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പടെ ഒൻപത് പേര്‍ കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശ് ഡെപ്യൂട്ടി ചീഫ് മിനിസ്‌റ്റര്‍ കേശവ് പ്രസാദ് മൗര്യയുടെ സന്ദര്‍ശനം തടയാന്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിനിടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്റെ വാഹനം കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
സംഭവത്തില്‍ മന്ത്രിയുടെ മകന്‍ ആശിഷ് മിശ്ര അടക്കമുള്ളവര്‍ അറസ്‌റ്റിലായി. എന്നാല്‍ അജയ് മിശ്ര ഇപ്പോഴും മന്ത്രിസ്‌ഥാനത്ത് തുടരുകയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് പ്രതിനിധി സംഘം രാഷ്‍ട്രപതിയെ കാണുന്നത്.
അതേസമയം അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്‌തമാക്കുകയാണ് കർഷകർ. അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ലഖിംപൂര്‍ ഖേരിയില്‍ നടന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിന് കർഷകരാണ് പങ്കെടുത്തത്. പ്രതിഷേധം കൂടുതൽ ശക്‌തമാക്കാനാണ് ഇവരുടെ തീരുമാനം.
ഇതിനിടെ കേസില്‍ ഒരാൾ കൂടി അറസ്‌റ്റിലായിട്ടുണ്ട്. കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ച് കയറ്റിയ മൂന്ന് വാഹനങ്ങളിൽ ഒന്നായ എസ്‌യുവിയുടെ ഡ്രൈവര്‍ ശേഖര്‍ ഭാരതി എന്നയാളാണ് അറസ്‌റ്റിലായത്.
Most Read: സ്‌കൂളുകള്‍ക്ക് നല്‍കിയ കമ്പ്യൂട്ടറുകള്‍ തിരിച്ചെടുക്കില്ല; ഉത്തരവ് റദ്ദാക്കി