ന്യൂഡെൽഹി: ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതിയും, കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകനുമായ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കർഷകരുടെയും മാദ്ധ്യമ പ്രവർത്തകന്റെയും കുടുംബങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
കേസിലെ സാക്ഷിക്ക് നേരെ ആക്രമണമുണ്ടായെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിച്ചിരുന്നു. ബിജെപി തിരഞ്ഞെടുപ്പിൽ ജയിച്ചത് വിളിച്ചു പറഞ്ഞായിരുന്നു ആക്രമണമെന്നും കൂട്ടിച്ചേർത്തു. ലഖിംപൂർ ഖേരി സംഭവത്തിന്റെ ഗൗരവം അലഹബാദ് ഹൈക്കോടതി കണക്കിലെടുത്തില്ലെന്നാണ് ഇരകളുടെ കുടുംബങ്ങളുടെ പരാതി. ആശിഷ് മിശ്രക്കെതിരെയുള്ള ശക്‌തമായ തെളിവുകളും ഹൈക്കോടതി പരിഗണിച്ചില്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി.
ഈ മാസം 10നാണ് ആശിഷ് മിശ്രയ്‌ക്ക് കേസിൽ ജാമ്യം ലഭിച്ചത്. അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഉത്തർപ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസം തന്നെയാണ് ജാമ്യം ലഭിച്ചത്. നേരത്തെ അയ്യായിരം പേജുള്ള കുറ്റപത്രമാണ് അജയ് മിശ്രയ്‌ക്ക് എതിരെ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്.
Read Also: റഷ്യ-യുക്രൈൻ യുദ്ധം; അന്താരാഷ്‌ട്ര നീതിന്യായ കോടതി വിധി ഇന്ന്