കോഴിക്കോട്: സംസ്‌ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ എയിംസ് കേരളത്തിന് അനുവദിച്ചാൽ മുഖ്യപരിഗണന നൽകുന്ന കിനാലൂരിൽ സർക്കാർ ഭൂമിയിലെ സർവേ നടപടികൾ പൂർത്തിയായി. സ്‌കെച്ച് ഉൾപ്പെടെയുള്ള റിപ്പോർട് തിങ്കളാഴ്‌ച തഹസിൽദാർ സി സുബൈർ കലക്‌ടർക്ക് സമർപ്പിക്കും. പത്ത് ദിവസത്തോളം നീണ്ടുനിന്ന ഭൂമി അളന്ന് തിട്ടപ്പെടുത്തൽ നടപടിയാണ് പൂർത്തിയായത്. കാടുമൂടിക്കിടന്ന കെഎസ്ഐഡിസിയുടെ അധീനതയിലുള്ള സ്‌ഥലം അളക്കുന്നത് ഏറെ ദുഷ്‌കരമായിരുന്നു.
കെഎസ്ഐഡിസിയുടെ 150 ഏക്കറാണ് അളന്നത്. അധികഭൂമി ആവശ്യമാണെങ്കിൽ 80 ഏക്കർ ഭൂമികൂടി എടുക്കാൻ കഴിയും. കേന്ദ്രം മുന്നോട്ടുവച്ച മാനദണ്ഡങ്ങളെല്ലാം കിനാലൂരിലെ കെഎസ്ഐഡിസി ഭൂമിയിൽ സാധ്യമാകുമെന്ന് വിവിധ ഘട്ടങ്ങളിലായി ഇവിടം സന്ദർശിച്ച ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ സംഘം കണ്ടെത്തിയിരുന്നു. സ്‌കെച്ചും റിപ്പോർട്ടും കിട്ടിയാലുടൻ തന്നെ കലക്‌ടർ സർക്കാരിലേക്ക് സമർപ്പിക്കും. ഇതിന് ശേഷമാവും കേന്ദ്രസംഘം കിനാലൂർ സന്ദർശിക്കുക.
Read Also: സംസ്‌ഥാനത്ത് ഇന്ന് കോവിഡ് അവലോകന യോഗം; ഇളവുകൾ അനുവദിക്കാൻ സാധ്യത