തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം ചേരും. സംസ്‌ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയർന്ന് തുടരുമ്പോഴും ആശങ്കയുടെ ആവശ്യമില്ലെന്ന് ആരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാട്ടിയതോടെ ഇന്ന് നടക്കുന്ന യോഗത്തിൽ കൂടുതൽ ഇളവുകൾ നൽകാൻ സാധ്യതയുണ്ട്. രാത്രി കർഫ്യൂ ഉൾപ്പടെയുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്ന ആവശ്യം സർക്കാർ ഇന്ന് പരിഗണിച്ചേക്കും.
അതേസമയം രാജ്യത്ത് നിലവിൽ റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളിൽ 70 ശതമാനവും കേരളത്തിലാണ്. എന്നാൽ രോഗബാധിതരുടെ എണ്ണം ഇത്തരത്തിൽ കൂടിനിൽക്കുന്നതിൽ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നാണ് ആരോഗ്യവകുപ്പും സൂചിപ്പിക്കുന്നത്. ഈ ഘട്ടത്തിലാണ് ഇന്ന് കോവിഡ് അവലോകന യോഗം ചേരുന്നത്. സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധം ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം ദേശീയ-അന്തർ ദേശീയ വിദഗ്‌ധരുമായി ചർച്ച നടന്നിരുന്നു. ഇതിൽ ഉയർന്ന നിർദ്ദേശങ്ങളും ഇന്നത്തെ അവലോകന യോഗത്തിൽ ചർച്ച ചെയ്‌തേക്കും.
വിദഗ്‌ധരുമായി നടന്ന ചർച്ചയിൽ രാത്രികാല കർഫ്യൂ ഒഴിവാക്കാമെന്നും, ആള്‍ക്കൂട്ടം നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കി പരമാവധി മേഖലകള്‍ തുറക്കാമെന്നും നിർദ്ദേശമുണ്ട്. കൂടാതെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ വിദഗ്‌ധ സമിതി രൂപീകരിക്കുന്ന കാര്യവും യോഗം പരിഗണിക്കും. അതേസമയം സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമാകുകയാണെന്ന് അധികൃതർ വ്യക്‌തമാക്കി. ഇന്നും മിക്കയിടങ്ങളിലും വാക്‌സിൻ ക്ഷാമത്തെ തുടർന്ന് വാക്‌സിനേഷൻ മുടങ്ങും.
Read also: ടോൾ പ്ളാസകളുടെ എണ്ണം കുറയ്‌ക്കണം; കേന്ദ്രത്തെ സമീപിക്കാൻ ഒരുങ്ങി തമിഴ്‌നാട്