ഇടുക്കി: തീരാദുരിതം തീർത്ത് തകർത്തുപെയ്യുന്ന മഴ ശാസ്‌ത്ര ലോകത്തിന്റെ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ചു നീങ്ങുകയാണ്. മഴക്കൊപ്പം ഉരുൾ പൊട്ടലും സംഭവിച്ചതോടെ കേരളത്തിലെ ഒട്ടുമിക്ക മലയോര മേഖലകളും ഒറ്റപ്പെടുകയോ അപകടാവസ്‌ഥയിലോ എത്തിച്ചേർന്നിരിക്കുന്നു.
വാഗമണ്ണിൽ അവധി ആഘോഷിക്കാൻ എത്തിയ നൂറുകണക്കിന് സഞ്ചാരികൾ കുടുങ്ങി കിടക്കുകയാണ്. രാവിലെ തുടങ്ങിയ മഴയെത്തുടർന്ന് പ്രദേശം പൂർണമായും ഒറ്റപ്പെട്ടു. 4 ദിവസം തുടർച്ചയായി ലഭിച്ച അവധി ആഘോഷിക്കാൻ ഒട്ടേറെ സഞ്ചാരികളാണ് വാഗമണ്ണിൽ എത്തിയിരുന്നത്. സഞ്ചാരികളുടെ ബാഹുല്യം കൂടുതൽ പ്രതിസന്ധി തീർത്തു.
വാഗമൺ-ഈരാറ്റുപേട്ട റോഡിൽ മാവാടിക്ക് സമീപം മണ്ണിടിഞ്ഞു. ഇതോടെ ഈ റൂട്ടിലുള്ള ഗതാഗതം നിരോധിച്ചു. കെകെ റോഡിലും മണ്ണടിച്ചിലും ഉരുൾ പൊട്ടലും ഉണ്ടായതോടെ ആ വഴിയും അടഞ്ഞു. ഈരാറ്റുപേട്ട റൂട്ടിൽ മണ്ണു നീക്കി ഗതാഗതം പുനരാരംഭിച്ചെങ്കിലും ശക്‌തമായ മഴ വാഹന നീക്കത്തിന് തടസമായി. പാലാ റോഡിൽ വെള്ളം കയറിയതും കാര്യങ്ങൾ കൂടുതൽ വഷളാക്കി.
അനുനിമിഷം പ്രധാന നദികളിലെ ജലനിരപ്പ് അപകട നിലയിൽ ഉയരുകയുമാണ്. കേരളത്തിന്റെ കിഴക്കൻ മേഖലയിലെ മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നുണ്ട്. വഴിക്കടവിൽ കെഎസ്ഇബിയുടെ മിനി ഡാം കവിഞ്ഞ വെള്ളം മീനച്ചിലാറ്റിലേക്കു ഒഴുകിയത് ജലനിരപ്പ് വേഗത്തിൽ ഉയരാൻ കാരണമായി. മേലുകാവ്, ഇടമറ്റം, പൂഞ്ഞാർ, പനച്ചിപ്പാറ, പാതാമ്പുഴ എന്നിവിടങ്ങളിൽ കരകവിഞ്ഞ് റോഡിലേക്ക് വെള്ളം കയറി. റോഡിൽ പാർക്ക് ചെയ്‌തിരിക്കുന്ന നിരവധി വാഹനങ്ങൾ വെള്ളം കയറി നശിച്ചു.
കേരളത്തിലെ ഏറ്റവും വലിയ കായലും, ഭാരതത്തിലെ ഏറ്റവും നീളം കൂടിയ തടാകവുമായ വേമ്പനാട്ടു കായലിൽ അര അടി വെള്ളം ഉയർന്നു. ഇത് ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ ഉണ്ടാക്കാവുന്ന പ്രത്യാഘാതം നിരീക്ഷിച്ചുവരികയാണ്.
അച്ചൻകോവിലാർ, മണിമലയാർ, മീനച്ചിലാർ , മൂവാറ്റുപുഴയാർ , പമ്പാനദി, പെരിയാർ തുടങ്ങിയ നദികൾ ഈ കായലിലേക്കാണ് ഒഴുകി എത്തുന്നത്. പാതിരാമണൽ, പള്ളിപ്പുറം, പെരുമ്പളം തുടങ്ങിയ ദ്വീപുകൾ വേമ്പനാട് കായലിലാണ്. ഈ പ്രദേശങ്ങളൊക്കെ ദുരന്തനിവാരണ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.
Most Read: എൻഡോസൾഫാൻ ഇരയായ യുവാവിനെ പീഡിപ്പിച്ചു; പ്രതി അറസ്‌റ്റിൽ