മുംബൈ: കനത്ത മഴയെത്തുടര്‍ന്ന് മുംബൈയില്‍ രണ്ടിടങ്ങളിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 20 ആയി. ചെമ്പൂരിലെ ഭരത് നഗറിലും വിക്രോളി മേഖലയിലുമാണ് അപകടമുണ്ടായത്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
നിര്‍ത്താതെ പെയ്യുന്ന മഴയെ തുടർന്ന് ശനിയാഴ്‌ച രാത്രിയോടെയാണ് അപകടമുണ്ടായത്. ചെമ്പൂരില്‍ 15 പേരെയും വിക്രോളിയില്‍ ഒൻപത് പേരെയും രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തില്‍പ്പെട്ടവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും അറിയിച്ചിട്ടുണ്ട്.
അതേസമയം, കനത്ത മഴയെ തുടര്‍ന്ന് മുംബൈയിലെ താഴ്‌ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിൽ ആയിരിക്കുകയാണ്. പ്രധാന റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ ഗതാഗതം താറുമാറായി. റോഡിനരികില്‍ നിർത്തിയിട്ട കാറുകള്‍ പലതും വെള്ളത്തില്‍ ഒഴുകി നടന്നു. അടുത്ത അഞ്ച് ദിവസങ്ങളില്‍ മുംബൈയില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
Also Read: പേമാരി; മുംബൈയില്‍ വ്യാപക നാശനഷ്‌ടം; അടുത്ത 5 ദിവസം നിര്‍ണായകം