തിരുവനന്തപുരം: പിഎസ്‌സിയുടെ ലാസ്‌റ്റ് ഗ്രേഡ് റാങ്ക് ലിസ്‌റ്റ് ഓഗസ്‌റ്റ് 3 വരെ നീട്ടി. അതുകൊണ്ട് തന്നെ ഏപ്രിൽ-മെയ് മാസങ്ങളിലെ വിരമിക്കൽ മൂലം വരുന്ന ഒഴിവുകളും ഇപ്പോഴുള്ള ലിസ്‌റ്റിൽ ഉള്ളവർക്ക് ലഭിക്കും.
റാങ്ക് ലിസ്‌റ്റിൽ പിന്നിലുള്ളവർക്കും മുൻകാലങ്ങളിൽ നിയമനം ലഭിച്ചിട്ടുണ്ട്. പരീക്ഷ എഴുതാനുള്ള യോഗ്യതയിൽ വരുത്തിയ മാറ്റങ്ങളാണ് ഇതിന് കാരണം. ഈ മാറ്റം 2011ലാണ് ഉണ്ടായത്. അതോടെ ബിരുദവും അതിലുയർന്ന വിദ്യാഭ്യാസ യോഗ്യതയും ഉള്ളവർക്ക് ലാസ്‌റ്റ് ഗ്രേഡിലേക്ക് അപേക്ഷിക്കാൻ കഴിയാതെ പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നേരത്തെ സെക്രട്ടറിയേറ്റ്, എജി ഓഫീസ്, പിഎസ്‌സി, ലോക്കൽ ഫണ്ട് എന്നിവ ലാസ്‌റ്റ് ഗ്രേഡിന്റെ ഭാഗമായിരുന്നു. 2016ൽ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് അവയെ സെക്രട്ടറിയേറ്റ് സബോർഡിനേറ്റ് സർവീസിൽ ഉൾപ്പെടുത്തിയത്. അതിന്റെ അടിസ്‌ഥാനത്തിൽ പ്രത്യേക പരീക്ഷക്ക് പിഎസ്‌സി അപേക്ഷ ക്ഷണിക്കുന്നുണ്ട്. ഇനിയുള്ള ദിവസങ്ങളിലാണ് അതിന്റെ നിയമനങ്ങൾ നടക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇ-ഫയലിംഗ് സാഹചര്യത്തിൽ ലാസ്‌റ്റ് ഗ്രേഡ് തസ്‌തികകളിൽ കുറവ് വരുത്തണമെന്ന് വിവിധ കമ്മിറ്റികൾ ശുപാർശ ചെയ്‌തിട്ടുണ്ട്. എന്നാൽ സർക്കാർ അത്തരത്തിലൊരു തീരുമാനം സ്വീകരിച്ചിട്ടില്ല. ഈ പശ്‌ചാത്തലത്തിലാണ് കൂടുതൽ തസ്‌തികകൾ വേണമെന്ന ആവശ്യം ഉയർന്നുവന്നിരിക്കുന്നത്. റാങ്ക് ലിസ്‌റ്റിൽ ഉള്ളവരെ നിയമിക്കാൻ പുതിയ തസ്‌തികൾ സൃഷ്‌ടിക്കില്ലെന്നും ലിസ്‌റ്റിന്റെ കാലാവധി നീട്ടൽ പുതുതലമുറക്ക് തിരിച്ചടിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read also: പിഎസ്‌സി റാങ്ക് ലിസ്‌റ്റ് കാലാവധി നീട്ടണമെന്ന് കെ സുരേന്ദ്രൻ