ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട അവസാന ഭീകരവാദിയും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി പോലീസ്. ജെയ്ഷെ മുഹമ്മദ് കമാൻഡർ സമീർ ദർ ആണ് ഡിസംബർ 30ന് അനന്ത്നാഗിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് കശ്‌മീർ ഐജിപി വിജയ് കുമാർ അറിയിച്ചു.
അനന്ത്നാഗിലെ ദൂരുവിൽ ആണ് ഏറ്റുമുട്ടൽ നടന്നത്. സമീറിനെ കൂടാതെ മറ്റു രണ്ടു ഭീകരവാദികൾ കൂടി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
2019 ഫെബ്രുവരി 14നാണ് പുൽവാമയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിന് നേർക്ക് ഭീകരാക്രമണം നടന്നത്. 40 സിആർപിഎഫുകാരാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്.
അതേസമയം ഈ ആക്രമണത്തിൽ ഉൾപ്പെട്ട അവസാനത്തെ ആളാണ് സമീർ എന്ന് വിജയ് കുമാർ പറഞ്ഞു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് സമീർ ആണെന്ന് പോലീസ് രേഖകളിലുള്ള ചിത്രങ്ങളിൽ നിന്ന് സൂചന ലഭിച്ചിരുന്നു. തുടർന്ന് ഡിഎൻഎ പരിശോധനയിലൂടെയാണ് ഇക്കാര്യം ഉറപ്പിച്ചത്.
Most Read: പോലീസ് ഉദ്യോഗസ്‌ഥരെ മർദ്ദിച്ചു; ആർഎസ്എസ് പ്രവർത്തകർക്ക് എതിരെ കേസ്