കൊച്ചി: കോണ്‍ഗ്രസിൽ നിന്ന് പ്രാഥമിക അംഗത്വം നീക്കം ചെയ്‌ത് പുറത്താക്കിയ നടപടിയില്‍ പ്രതികരിച്ച് മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷ്. കേരളത്തിലെ സ്‍ത്രീ സമൂഹം ബാലറ്റിലൂടെ മറുപടി പറയുമെന്ന് ലതികാ സുഭാഷ് പറഞ്ഞു. മുല്ലപ്പള്ളിയിൽ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നില്ല എന്നും ലതിക വ്യക്‌തമാക്കി.
‘ഇടക്ക് സമയം കിട്ടുമ്പോഴൊക്കെ സ്‍ത്രീകളെ കുത്തിനോവിക്കാനും സ്‍ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്താനും മടിയില്ലാത്ത കെപിസിസി അധ്യക്ഷനില്‍ നിന്നും ഇതില്‍ കൂടുതലൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ഒരു വനിത ഇത്തരത്തില്‍ പ്രതികരിച്ചതിന് എന്നോട് കാണിച്ച ഈ നടപടിക്കെതിരെ കേരളത്തിലെ സ്‍ത്രീ ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കും. മറ്റൊന്നും ഇതില്‍ പറയാനില്ല.’, ലതികാ സുഭാഷ് പറഞ്ഞു.
കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ലതികാ സുഭാഷിനെ നീക്കം ചെയ്‌തതായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ അറിയിച്ചിരുന്നു.
സീറ്റ് പ്രതിസന്ധിയെ തുടർന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്‌ഥാനം രാജി വെക്കുകയും തലമുണ്ഡനം ചെയ്‌ത് പ്രതിഷേധിക്കുകയും ചെയ്‌തതിനാണ് ലതികാ സുഭാഷിനെതിരെ നടപടി എടുത്തത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്‌ഥാനാർഥി പട്ടികയില്‍ പ്രതിഷേധിച്ചാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്‌ഥാനം ലതികാ സുഭാഷ് രാജിവെച്ചത്. പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന സ്‍ത്രീകളെ അവഗണിച്ചതിനെ തുടർന്നാണ് തന്റെ രാജിയെന്ന് ലതികാ സുഭാഷ് മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കിയിരുന്നു. നിലവിൽ ഏറ്റുമാനൂരിലെ സ്വതന്ത്ര സ്‌ഥാനാർഥിയാണ് ലതികാ സുഭാഷ്.
Read also: ലതികാ സുഭാഷിന്റെ പ്രാഥമിക അംഗത്വം നീക്കം ചെയ്‌ത് കോൺഗ്രസ്