കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്‌ഥാനാർഥിയെ നിശ്‌ചയിച്ചിട്ടില്ലെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. പാർട്ടി പ്രഖ്യാപിക്കാതെ എന്ത് അടിസ്‌ഥാനത്തിലാണ് മാദ്ധ്യമങ്ങൾ സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നും ഇപി ചോദിച്ചു.
ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം ജില്ലാ കമ്മിറ്റി യോഗം നടക്കുകയാണ്. ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല. ജില്ലാ കമ്മിറ്റി ചർച്ച ചെയ്‌ത ശേഷം സംസ്‌ഥാന കമ്മിറ്റി അംഗീകരിക്കും. അതിന് ശേഷം എൽഡിഎഫ് യോഗം അംഗീകരിച്ച ശേഷമാകും സ്‌ഥാനാർഥിയെ പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിൽ വാർത്ത ചോർത്തിയെടുക്കാൻ നിങ്ങൾക്ക് കഴിയില്ലെന്നും ഇപി പറഞ്ഞു. സിപിഎമ്മിന് ഒരു വെല്ലുവിളിയുമില്ല. സ്‌ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്നാണ് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞത്. സ്‌ഥാനാർഥിയെ കുറിച്ച് ആലോചനകൾ നടക്കുന്നതേയുള്ളൂ. വികസനവും ഇടത് രാഷ്‌ട്രീയവുമാണ് ഞങ്ങൾ മുന്നോട്ടുവെക്കുക. വിജയിച്ചുവരാൻ കഴിയുമെന്ന് തന്നെയാണ് പാർട്ടി കരുതുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ കെഎസ് അരുൺകുമാറിന്റെ പേര് നിർദ്ദേശിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇതിനെതിരെയായിരുന്നു ഇപിയുടെ പ്രതികരണം.
Most Read: സ്വർണക്കടത്ത്; അർജുൻ ആയങ്കിയ്‌ക്ക് എതിരെ കാപ്പ ചുമത്തിയേക്കും