തിരുവനന്തപുരം: സ്‌കൂൾ വിദ്യാഭ്യാസത്തോടൊപ്പം ഡ്രൈവിംഗ് അടിസ്‌ഥാന വിദ്യാഭ്യാസവും പൂർത്തീകരിച്ച് പ്ളസ് ടു പാസാകുമ്പോൾ ലേണേഴ്‌സ് ലൈസന്‍സ് കയ്യിൽ കിട്ടുന്ന പദ്ധതിക്ക് ആസൂത്രണം ചെയ്‌ത് സംസ്‌ഥാന ഗതാഗത വകുപ്പ്.
എന്നാൽ, 18 വയസ് തികഞ്ഞാല്‍ മാത്രമാകും വാഹനം ഓടിക്കാന്‍ അനുവദിക്കുക. മോട്ടോര്‍ വാഹന വകുപ്പ് ഇത് സംബന്ധിച്ച കരിക്കുലം വിദ്യാഭ്യാസ വകുപ്പിന് ഈ മാസം 28ന് ഔദ്യോഗികമായി കൈമാറും. വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചാല്‍ ഗതാഗതനിയമത്തില്‍ ഭേദഗതി വരുത്താനായി കേന്ദ്ര സർക്കാരിനെ സമീപിക്കും.
പുതിയ ഗതാഗത സംസ്‌കാരം രൂപപ്പെടുത്താൻ ഇത് സഹായിക്കുമെന്നാണ് വിദഗ്‌ധർ പറയുന്നത്. റോഡ് നിയമലംഘനങ്ങളും അപകടങ്ങളും വര്‍ധിച്ചുവരുന്ന പാശ്‌ചാത്തലത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. കൗമാരക്കാരിലാണ് ഗതാഗത നിയമലംഘനങ്ങൾ കൂടുതലായും കണ്ടെത്തുന്നത്. ഇതിന്റെ കൂടി അടിസ്‌ഥാനത്തിലാണ് തീരുമാനം.
ഹയര്‍ സെക്കന്‍ഡറി പാഠ്യ പദ്ധതിയില്‍ ലേണേഴ്‌സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്താനാണ് ശിപാര്‍ശ. ഇതിനുവേണ്ടി പ്ളസ് വണ്‍, പ്ളസ് ടു ക്ളാസുകളിൽ റോഡ് നിയമവും ഗതാഗത നിയമവും ഉള്‍പ്പെടെ ലേണേഴ്‌സ് സര്‍ട്ടിഫിക്കറ്റിന് ആവശ്യമായ കാര്യങ്ങളെല്ലാം പഠിപ്പിക്കും. ഇതിൽ പരീക്ഷയും നടത്തും.
ഇതിലൂടെ പ്രധാനമായും രണ്ടു നേട്ടങ്ങളാണ് ഉണ്ടാകുക. റോഡ് നിയമങ്ങളെ കുറിച്ച് വിദ്യാര്‍ഥികൾ നേരെത്തെ ബോധവാന്‍മാരാകും. ലേണേഴ്‌സ് സര്‍ട്ടിഫിക്കറ്റ് നേടുന്നതില്‍ നിലവിലുള്ള ക്രമക്കേടുകള്‍ അവസാനിക്കും. ഇങ്ങിനെയാകുമ്പോൾ 18 വയസ് തികഞ്ഞ് ലൈസന്‍സിന് അപക്ഷിക്കുന്ന സമയത്ത് ലേണേഴ്‌സ് ടെസ്‌റ്റ് പ്രത്യേകമായി എഴുതേണ്ടി വരില്ല.
ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് കരിക്കുലം തയാറാക്കിയത്. ഇതാണ് ഈ മാസം ഈ 28ന് ഗതാഗതമന്ത്രി ആന്റണി രാജു വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് കൈമാറുക.
Most Read: കെജ്‍രിവാളിനെ കുരുക്കിയെ അടങ്ങു; മറ്റൊരു സിബിഐ അന്വേഷണത്തിന് കൂടി ശുപാർശ