അഗർത്തല: ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ശക്‌തമായ നടപടി വേണമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രകോപനമില്ലാതെ മനപൂര്‍വം ബിജെപി ഇടതുപക്ഷത്തെ ആക്രമിക്കുകയാണ്. ബിജെപി അധികാരത്തില്‍ എത്തിയതിനു ശേഷം 21 സിപിഎം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.
ഇത്രയധികം ആക്രമണങ്ങൾ നടന്നിട്ടും കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും ഇതൊന്നും അറിയാത്ത മട്ടാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്‌ഥാനങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഇതായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പരിക്കേറ്റവര്‍ക്കും, വീടും സമ്പാദ്യവും നഷ്‌ടമായവര്‍ക്കും നഷ്‌ടപരിഹാരം നല്‍കണം. ഇടപെടാന്‍ അഭ്യര്‍ഥിച്ച് പ്രധാനമന്ത്രിക്ക് നല്‍കിയ കത്തിന് മറുപടി പോലും ലഭിച്ചില്ല. ത്രിപുരയില്‍ മനുഷ്യാവകാശം ലംഘിക്കപ്പെടുകയാണ്. എംഎല്‍എമാരെ സ്വന്തം മണ്ഡലത്തില്‍ പോകാന്‍ അനുവദിക്കുന്നില്ല. മണിക് സര്‍ക്കാറിനെ 15 തവണ തടഞ്ഞതായും, 3 സിപിഎം എംഎല്‍എമാരെ കയ്യേറ്റം ചെയ്‌തതായും അദ്ദേഹം ആരോപിച്ചു.
Read Also: സംസ്‌ഥാനത്ത് തിയേറ്ററുകൾ തുറക്കുന്നത് പരിഗണനയിൽ; മന്ത്രി സജി ചെറിയാൻ