പാലക്കാട്: വാളയാർ അതിർത്തിയിൽ കോവിഡ് പരിശോധനയിൽ ഇളവുമായി തമിഴ്‌നാട്. ഞായറാഴ്‌ച ലോക്ക്‌ഡൗൺ ഉൾപ്പടെയുള്ള കോവിഡ് നിയന്ത്രണങ്ങൾ തമിഴ്‌നാട്ടിൽ പിൻവലിച്ചതോടെയാണ് വാളയാർ അതിർത്തിയിൽ പരിശോധനയിൽ ഇളവ് വരുത്തിയത്. ഇതോടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ ഇല്ലാതെ തമിഴ്‌നാട്ടിലേക്ക് പ്രവേശനം നൽകിത്തുടങ്ങി.
അതേസമയം, യാത്രയുടെ ഉദ്ദേശ്യവും മേൽവിലാസവും പരിശോധനാ കേന്ദ്രത്തിൽ നൽകണം. കേരളത്തിലെ കോവിഡ് കേസുകൾ കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞതും തമിഴ്‌നാട് പരിശോധനയിൽ ഇളവ് നൽകാൻ കാരണമായിട്ടുണ്ട്. ചരക്ക് വാഹനങ്ങൾ, ബസ് മുതലായ വാഹനങ്ങൾ സർവീസ് റോഡ് വഴിയാണ് സഞ്ചരിക്കേണ്ടത്.
വരും ദിവസങ്ങളിൽ ബാരിക്കേഡ് എടുത്ത് മാറ്റി ദേശീയപാതയിലെ ഗതാഗതം പുനഃസ്‌ഥാപിക്കുമെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചിട്ടുണ്ട്. നേരത്തെ രണ്ട് വാക്‌സിനേഷൻ പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ ഉള്ളവരെ മാത്രമേ തമിഴ്‌നാട്ടിലേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ. എന്നാൽ ഈ രണ്ട് രേഖകൾ ഇല്ലെങ്കിലും നിലവിൽ പ്രവേശനം അനുവദിക്കുന്നുണ്ട്.
Most Read: സേനാംഗങ്ങൾ യുവാവുമായി സംസാരിച്ചു; ഭക്ഷണവും വെള്ളവും ഉടനെ അരികിലെത്തും