ന്യൂഡെൽഹി: മൂന്നാം ഘട്ട പരീക്ഷണം നടക്കാത്ത കോവാക്‌സിന് അനുമതി നല്‍കിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ആദ്യം പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും വാക്‌സിൻ കമ്പനി ഉദ്യോഗസ്‌ഥരും ഡ്രഗ് കണ്‍ട്രോളറുടെ ഓഫീസിലെ ഉദ്യോഗസ്‌ഥരും വാക്‌സിൻ സ്വീകരിക്കട്ടെയെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു.
ട്വിറ്ററിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വാക്‌സിന്‍ 110 ശതമാനം സുരക്ഷിതമാണെന്നും മറ്റ് ആരോപണങ്ങളെല്ലാം തെറ്റാണെന്നും ഡ്രഗ് കണ്‍ട്രോളർ ജനറല്‍ വിജി സോമാനി വിശദീകരിക്കുന്ന എഎന്‍ഐയുടെ വാര്‍ത്ത പങ്കുവെച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
“വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം നടത്തിയിട്ടില്ല, ദീർഘകാല പാർശ്വഫലങ്ങൾ ഉണ്ടോയെന്ന് പരീക്ഷിച്ചിട്ടില്ല, എന്നിട്ടും 110% സുരക്ഷിതമാണെന്ന് ഡ്രഗ് കൺട്രോളർ പറയുന്നു. ജനങ്ങളെ വാക്‌സിനേഷന് വിധേയരാക്കുന്നതിന് മുൻപ് മോദി മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും വാക്‌സിൻ കമ്പനിയിലെ ആളുകളും ഡ്രഗ് കൺട്രോളർ ഓഫീസിലെ എല്ലാ ഉദ്യോഗസ്‌ഥരും വാക്‌സിൻ എടുക്കട്ടെ,”- അദ്ദേഹം ട്വീറ്റ് ചെയ്‌തു.
The Vaccine has not gone through phase 3 trials, has not been tested for long term side effects, yet Drug controller says it is 110% safe. Let all of Modi’s Cabinet & all personnel of Vaccine company & Drug controllers office take it before subjecting our people to it https://t.co/cesbyqlbW1
— Prashant Bhushan (@pbhushan1) January 3, 2021
പരീക്ഷണ ഘട്ടത്തിലുള്ള കോവാക്‌സിന് അനുമതി നല്‍കിയ നടപടിക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എംപിയും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ വാക്‌സിന് അനുമതി നല്‍കിയ നടപടി അപക്വവും അപകടകരവുമാണെന്നും ശശി തരൂര്‍ പറഞ്ഞു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ കോവിഡ് വാക്‌സിനാണ് കോവാക്‌സിന്‍. ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്നാണ് കോവാക്‌സിന്‍ വികസിപ്പിച്ചത്.
അടിയന്തര സാഹചര്യത്തിലുള്ള ഉപയോഗത്തിന് രാജ്യത്ത് കോവാക്‌സിന്‍, കോവിഷീല്‍ഡ് വാക്‌സിനുകള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. രണ്ടു വാക്‌സിനും രണ്ട് ഡോസ് വീതമാണ് നല്‍കുന്നത്. കരുതല്‍ വേണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Also Read: കാണ്‍പൂരില്‍ മാദ്ധ്യമ പ്രവര്‍ത്തകന്‍ മരിച്ചനിലയില്‍; അന്വേഷണം ആരംഭിച്ചു