തിരുവനന്തപുരം: ഇടതുപക്ഷ മൂല്യം നിലനിർത്താൻ ഇടത് അനുഭാവികളായ 4 പേരെ സംസ്‌ഥാന ചലച്ചിത്ര അക്കാദമിയിൽ സ്‌ഥിരപ്പെടുത്തണം എന്ന ആവശ്യവുമായി മന്ത്രി എകെ ബാലന് കത്ത് നൽകിയ സംഭവത്തിൽ വിശദീകരണവുമായി അക്കാദമി ചെയർമാൻ കമൽ. വിഷയത്തിൽ ജാഗ്രതക്കുറവ് ഉണ്ടായതായി കമൽ പറഞ്ഞു.
മന്ത്രിക്ക് നല്‍കിയ കത്ത് വ്യക്‌തിപരമാണ്. ഇക്കാരണത്താലാണ് സെക്രട്ടറിയോട് ചോദിക്കാതിരുന്നത്. കത്ത് ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിക്കായല്ലെന്നും സാംസ്‌കാരികലോകം വലതുപക്ഷത്തേക്ക് ചായുന്നതിനെ പ്രതിരോധിക്കാനും ഇടതുപക്ഷ മൂല്യം സംരക്ഷിക്കാനും വേണ്ടിയാണെന്നും കമൽ പ്രതികരിച്ചു.
വിഷയം പുറത്തറിഞ്ഞതോടെ പ്രതിപക്ഷം ശക്‌തമായ വിയോജിപ്പുമായി രംഗത്ത് വന്നിരുന്നു. കത്ത് കൈമാറിയത് അക്കാദമിയുടെ സെക്രട്ടറിയുടെ അറിവോടെയായിരുന്നില്ല. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സ്‌ഥിരപ്പെടുത്തൽ സെക്രട്ടറി എതിർത്തിരുന്നു. ഇത്തരം വൈരുധ്യങ്ങളാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. ഒപ്പം അക്കാദമിയിലേക്ക് ഇഷ്‌ടക്കാരെ തിരുകികയറ്റാനുള്ള ശ്രമങ്ങൾ ഏതുവിധേനയും തടയുമെന്ന് പ്രതിപക്ഷം വ്യക്‌തമാക്കിയിരുന്നു.
അതേസമയം കത്തിലെ നിർദേശങ്ങൾ തള്ളിയതായി മുഖ്യമന്ത്രി സഭയിൽ അറിയിച്ചു. സാംസ്‌കാരിക മന്ത്രി എകെ ബാലന്റെ അഭാവത്തിലാണ് മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിച്ചത്.
Read Also: ബിഹാറില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് ബിജെപി എംപി