ന്യൂഡെല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് സംസ്‌ഥാനത്തെ ക്രമസമാധാന നിലയില്‍ നിയന്ത്രണമില്ലെന്ന് വിമര്‍ശിച്ച് ബിജെപി രാജ്യസഭാ എംപിയും മുന്‍ സംസ്‌ഥാന പ്രസിഡണ്ടുമായ ഗോപാല്‍ നാരായണ്‍ സിംഗ്. ഇന്‍ഡിഗോയുടെ പാറ്റ്‌ന എയര്‍പോര്‍ട്ട് മാനേജരെ അജ്‌ഞാതര്‍ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കുക ആയിരുന്നു ബിജെപി എംപി.
ചൊവ്വാഴ്‌ച രാത്രിയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ എയര്‍പോര്‍ട്ട് മാനേജര്‍ രൂപേഷ് കുമാര്‍ സിംഗ് പാറ്റ്‌നയിലെ പുനൈചക് പ്രദേശത്ത് വെടിയേറ്റ് മരിച്ചത്. ജോലിസ്‌ഥലത്ത് നിന്ന് മടങ്ങുകയായിരുന്ന ഇദ്ദേഹത്തിന് നേരെ അജ്‌ഞാതര്‍ വെടിയുതിര്‍ക്കുക ആയിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.
ഇതിനിടെ കൊലപാതകത്തില്‍ ഗോപാല്‍ നാരായണ്‍ സിംഗ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. ‘ബിഹാര്‍ സര്‍ക്കാര്‍ ഞങ്ങളുടെ പിന്തുണയോടെയാണ് സംസ്‌ഥാനത്ത് പ്രവര്‍ത്തിക്കുന്നത്, എന്നാല്‍ ഞങ്ങള്‍ക്ക് ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് അറിയാം. അതിനെ കുറിച്ച് സംസാരിക്കേണ്ടതും ആവശ്യമാണ്. സംസ്‌ഥാനത്ത് ക്രമസമാധാനം താറുമാറാണ്, അഴിമതി കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. സംസ്‌ഥാനത്ത് ക്രമസമാധാന നിലയില്‍ സര്‍ക്കാരിന് യാതൊരു നിയന്ത്രണവുമില്ല. നിലവിലെ പോലീസ് സംവിധാനത്തില്‍ നമ്മുടെ സര്‍ക്കാരിന് യാതൊരു പിടിയില്ല,’ ഗോപാല്‍ നാരായണ്‍ പറഞ്ഞു.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍-യുണൈറ്റഡും (ജെഡിയു) ബിജെപിയും തമ്മിലുള്ള വിള്ളലിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ഉയരെവേയാണ് ബിജെപി എംപിയുടെ പ്രസ്‌താവന.
അതേസമയം എയര്‍പോര്‍ട്ട് മാനേജരുടെ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ് എന്ന് എസ്എസ്‌പി ഉപേന്ദ്ര ശര്‍മ പറഞ്ഞു. കുറ്റവാളികളെ ഉടന്‍ അറസ്‌റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Read Also: നിയമസഭാ തിരഞ്ഞെടുപ്പ്; 37 സീറ്റുകൾ വേണമെന്ന ബിഡിജെഎസ് ആവശ്യം തള്ളി ബിജെപി