തിരുവനന്തപുരം : കണ്ണൂര്‍ ജില്ലയില്‍ പതിനാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. പറശ്ശിനിക്കടവ് കൂട്ട ബലാല്‍സംഗക്കേസുകളിലെ ആദ്യ കേസിലാണ് തലശ്ശേരി പോക്‌സോ കോടതി ഇപ്പോള്‍ ശിക്ഷ വിധിച്ചത്. 2015 മുതല്‍ 2017 വരെ കുട്ടിയെ പിതാവ് പീഡിപ്പിച്ചെന്നാണ് കേസ്.
പറശ്ശിനിക്കടവിലെ ലോഡ്ജില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസാണ് ആദ്യം രജിസ്‌റ്റര്‍ ചെയ്‌തത്. 2018 ഡിസംബറിലാണ് ഈ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പല സ്ഥലങ്ങളില്‍ വച്ച് 19 പേര്‍ പീഡിപ്പിച്ചെന്ന് പെൺകുട്ടി മൊഴി നല്‍കിയത്. ഇതോടെ കണ്ണൂര്‍ ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 18 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു. ഈ കേസുകളുടെ മേല്‍നോട്ടം വഹിച്ചിരുന്നത് ഡിവൈഎസ്‌പി ആയിരുന്ന വേണുഗോപാലാണ്.
Read also : കാർഷിക ബില്ലിനെതിരേ ഹരജി; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്
ഈ 18 കേസുകളിലെ ആദ്യ കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. പാപ്പിനിശ്ശേരി പോലീസ് സ്റ്റേഷനിലായിരുന്നു ഈ കേസ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പെണ്‍കുട്ടി മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ 2015 മുതല്‍ 2017 വരെ പിതാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് വ്യക്‌തമായിരുന്നു. തുടര്‍ന്ന് അറസ്‌റ്റിലായ പിതാവ് വിചാരണ നേരിടുന്നതിനിടയില്‍ പല തവണ ജാമ്യം നേടാന്‍ ശ്രമിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല.
പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതിക്ക് ബോധ്യമായതോടെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.തലശ്ശേരി പ്രത്യേക പോക്‌സോ കോടതി ജഡ്ജ് സിജി ഘോഷാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയെ പല സ്‌ഥലങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള 18 കേസുകളില്‍ ഇപ്പോഴും വിചാരണ തുടരുകയാണ്.
Read also : സോഷ്യല്‍ മീഡിയ ആക്രമണം; ഒറ്റക്കെട്ടായി നേരിടണമെന്ന് മഞ്‌ജു വാര്യര്‍