ലക്‌നൗ : ഉത്തർപ്രദേശിലെ ഉന്നാവിൽ രണ്ട് പെൺകുട്ടികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. 6 ഉന്നത ഉദ്യോഗസ്‌ഥർ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം തന്നെ മരിച്ച പെൺകുട്ടികളോടൊപ്പം കണ്ടെത്തിയ മൂന്നാമത്തെ പെൺകുട്ടിയുടെ നില അതീവ ഗുരുതരാവസ്‌ഥയിൽ തുടരുകയാണ്. കുട്ടിയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ നടന്നുവരികയാണ്. വിദഗ്‌ധ ചികിൽസക്കായി പെണ്‍കുട്ടിയെ എയര്‍ ലിഫ്റ്റ് ചെയ്‌ത് ഡെല്‍ഹിയില്‍ എത്തിക്കാനാണ് തിരുമാനം.
എസ്‍പി ഉള്‍പ്പടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്‌ഥര്‍ ഇന്നലെ രാത്രിയില്‍ സ്‌ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സംഭവസ്‌ഥലത്ത് പോലീസ് നായയെ ഉപയോഗിച്ച് തിരച്ചിൽ നടത്തും. പെണ്‍കുട്ടികളുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയെന്നും സംഭവസ്‌ഥലത്ത് നുരയും പതയും ഉണ്ടായിരുന്നുവെന്നും പ്രാഥമിക പരിശോധനയിൽ വ്യക്‌തമായെന്ന് ഉന്നാവ് എസ്‍പി ആനന്ദ് കുല്‍ക്കര്‍ണി പറഞ്ഞു. കുട്ടികളെ വിഷം കൊടുത്ത് കൊന്നതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെയാണ് കന്നുകാലികൾക്ക് പുല്ല് തേടിപ്പോയ പതിമൂന്നും, പതിനാറും വയസുള്ള പെൺകുട്ടികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ നേരമായിട്ടും തിരികെ വരാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഇവരെ വനമേഖലക്കടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പെൺകുട്ടിയെ കൈകാലുകൾ കെട്ടിയിട്ട നിലയിൽ ഗുരുതരാവസ്‌ഥയിൽ കണ്ടെത്തി. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Read also : ‘ഇത്തവണ മൽസരിക്കാനില്ല’; വ്യക്‌തമാക്കി ശോഭാ സുരേന്ദ്രന്‍