തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടിൽ കേസെടുക്കാൻ വിജിലൻസിന് സർക്കാർ അനുമതി നൽകി. അഴിമതിയോ ക്രമക്കേടോ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സർക്കാർ അനുവാദം നൽകിയത്. വിജിലൻസ് കേസ് ഏറ്റെടുത്തിരിക്കുകയാണ്. പ്രാഥമിക എഫ്ഐആർ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.
Also Read: ലൈഫ് മിഷന്‍; സിബിഐ നടപടി ചോദ്യം ചെയ്‌ത് സര്‍ക്കാര്‍; ഹൈക്കോടതിയില്‍ ഹരജി
പ്രാഥമിക അന്വേഷണ ശുപാർശയിൽ സർക്കാരിനോട് വിജിലൻസ് അനുമതി തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുക്കാൻ സർക്കാർ അനുവാദം നൽകിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിജിലൻസ് കേസെടുത്തെങ്കിലും ഇത് വരെ ആരെയും പ്രതി ചേർത്തിട്ടില്ല. കൂടുതൽ വിവരങ്ങളിൽ നാളെ വ്യക്തത ഉണ്ടാകുമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, ഇതുമായി ബന്ധപ്പെട്ട് സിബിഐയും കേസെടുത്തിരുന്നു. പ്രാഥമിക അന്വേഷണത്തിൽ സെക്രട്ടറിയേറ്റിലെ തദ്ദേശ ഭരണ വകുപ്പിൽ വിജിലൻസ് നേരിട്ടെത്തി ഫയലുകൾ ശേഖരിച്ചതും അത് പരിശോധിച്ചതും നിയമവിദഗ്‌ധരുടെ അടക്കം വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യങ്ങൾക്ക് ശേഷമാണ് വിജിലൻസ് ഇപ്പോൾ കേസ് ഏറ്റെടുത്തിരിക്കുന്നത്.