ന്യൂഡെൽഹി: മദ്യനയ കേസിൽ അറസ്‌റ്റിലായി രാജിവെച്ച ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഈ മാസം 20 വരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ഡെൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ സിസോദിയയെ കൂടുതൽ ദിവസം കസ്‌റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ, മാദ്ധ്യമങ്ങളും എഎപി പ്രവർത്തകരും വിഷയം രാഷ്‌ട്രീയ വൽക്കരിക്കുക ആണെന്നും 15 ദിവസത്തിന് ശേഷം വീണ്ടും കസ്‌റ്റഡി അപേക്ഷ നൽകുമെന്നും സിബിഐ വ്യക്‌തമാക്കി. അതേസമയം, ഡയറി, ഭഗവത് ഗീത, പെൻ, കണ്ണട എന്നിവ സെല്ലിൽ കൈയിൽ വെയ്‌ക്കാൻ കോടതി സിസോദിയയ്‌ക്ക് അനുമതി നൽകിയിട്ടുണ്ട്.
അതിനിടെ, കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തി. പ്രതിപക്ഷ പാർട്ടി നേതാക്കളെ കേന്ദ്രം വേട്ടയാടുകയാണെന്ന് കെജ്‌രിവാൾ ആരോപിച്ചു, എവിടെ മറ്റു പാർട്ടികൾ സർക്കാർ ഉണ്ടാക്കിയാലും ഇഡിയും സിബിഐയും റെയ്‌ഡ് ചെയ്യുന്നു. സംസ്‌ഥാനത്തെ നല്ല രീതിയിൽ പ്രവർത്തിക്കാൻ ഗവർണർമാർ അനുവദിക്കില്ല. രാജ്യം ഒരുമിച്ചാണ് മുന്നോട്ട് പോകേണ്ടതെന്നും കെജ്‌രിവാൾ പറഞ്ഞു.
Most Read: നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി