ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ മന്ത്രിമാരായ അതിഷിയെയും സൗരഭ് ഭരദ്വാജിനെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉടൻ ചോദ്യം ചെയ്യും. കേസിലെ പ്രതിയും ആംആദ്‌മി പാർട്ടിയുടെ മാദ്ധ്യമ വിഭാഗം ചുമതല ഉണ്ടായിരുന്ന മലയാളി വിജയ് നായർ തന്നോട് അധികം സംസാരിച്ചിട്ടില്ലെന്നും, ഇടപെട്ടത് മുഴുവൻ മറ്റ് മന്ത്രിമാരോടാണെന്നുമുള്ള കെജ്‌രിവാളിന്റെ മൊഴിയാണ് ഇരുമന്ത്രിമാർക്കും കുരുക്കായത്.
ഇന്നലെ കോടതിയിലും ഇഡി ഇക്കാര്യം ഉന്നയിച്ചിരുന്നു. ഗതാഗതമന്ത്രി കൈലാഷ് ഗെലോട്ടിന് പിന്നാലെ അതിഷിയെയും സൗരഭ് ഭരദ്വാജിനെയും ഇഡി ഉടൻ ചോദ്യം ചെയ്യാനാണ് സാധ്യത. ഇഡി വിളിച്ചാൽ ഇരുവരും ഹാജരാകുമെന്ന് എഎപി അറിയിച്ചിട്ടുണ്ട്. അതേസമയം, അറസ്‌റ്റും റിമാൻഡും ചോദ്യം ചെയ്‌തുള്ള കെജ്‌രിവാളിന്റെ ഹരജിയിൽ ഇന്ന് ഡെൽഹി ഹൈക്കോടതിയിൽ മറുപടി നൽകും.
ഹരജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. അതിനിടെ, ഡെൽഹിയിൽ രാഷ്‌ട്രപതി ഭരണം വേണമെന്ന ആവശ്യം ശക്‌തമാക്കിയിരിക്കുകയാണ് ബിജെപി സംസ്‌ഥാന ഘടകം. ഇക്കാര്യം ഉന്നയിച്ചു ലഫ്. ഗവർണർക്ക് ബിജെപി കത്ത് നൽകി. വിഷയത്തിൽ എല്ലാ വശവും പരിശോധിച്ചു തീരുമാനം എടുക്കുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്.
അതേസമയം, മദ്യനയക്കേസിൽ കെജ്‌രിവാൾ കൈക്കൂലി ചോദിച്ചെന്നാണ് ഇഡി പറയുന്നത്. ഇഡി ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട് സമർപ്പിക്കും. 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ട അരവിന്ദ് കെജ്‌രിവാളിനെ ഇന്നലെ തിഹാർ ജയിലിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ കെജ്‌രിവാളിനെ സിബിഐ കസ്‌റ്റഡിയിൽ എടുക്കാനുള്ള അപേക്ഷ ഉടൻ നൽകുമെന്നാണ് വിവരം. കേസ് സംബന്ധിച്ച് ഇന്ന് പുതിയ വെളിപ്പെടുത്തൽ നടത്തുമെന്ന് മന്ത്രി അതിഷി അറിയിച്ചിട്ടുണ്ട്.
Most Read| ഗ്യാൻവാപി മസ്‌ജിദ്; ഹിന്ദുക്കൾക്ക് പൂജ തുടരാമെന്ന് സുപ്രീം കോടതി