കോഴിക്കോട്: കെഎസ്ആർടിസി ബസ് സ്‌റ്റാന്റുകളില്‍ മദ്യക്കടകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന കമ്മിറ്റി ശക്‌തമായി പ്രതിഷേധിച്ചു.
സ്‌ത്രീകളും കുട്ടുകളുമടക്കമുള്ള സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായ പൊതു ജനങ്ങള്‍ വന്നു പോകുന്ന ബസ് സ്‌റ്റാന്റുകളില്‍ മദ്യഷോപ്പുകൾ തുറന്ന് മദ്യം വിതരണം ചെയ്യാനുള്ള തീരുമാനം അംഗീകരിക്കാന്‍ കഴിയില്ല. നിലവില്‍ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ക്ക് മുന്നിലൂടെ ജനങ്ങള്‍ക്ക് നടന്നു പോകാന്‍ പോലും പറ്റാത്ത സാഹചര്യം പലയിടങ്ങളിലുമുണ്ട്; സംസ്‌ഥാന പ്രസിഡണ്ട് കാന്തപുരം എപി അബൂബക്കർ മുസ്‍ലിയാർ, സ്‌റ്റേറ്റ് ജനറൽ സെക്രട്ടറി ഖലീൽ ബുഖാരി തങ്ങൾ എന്നിവർ കേരള മുസ്‌ലിം ജമാഅത്തിന് വേണ്ടി സംയുക്‌തമായി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞു.
മാത്രവുമല്ല, മന:ശാസ്‌ത്രപരമായി ഇത് മദ്യത്തെ കൂടുതൽ ജനകീയമാക്കാനും മദ്യം അപകടവും വെറുപ്പുമായി കാണുന്നവരെകൂടി അതിലേക്ക് ആകർഷിക്കാനും വഴിയൊരുക്കും. ബസ് കേന്ദ്രങ്ങളിൽ വരുന്ന സാധാരണക്കാരായ മനുഷ്യരുടെ പിഞ്ചുമക്കൾ, വിദ്യാർഥികൾ ഉൾപ്പടെയുള്ളവരുടെ മനസിലേക്ക് മദ്യം വെറുക്കേണ്ട ഒന്നല്ല എന്നും അത് ജനകീയമായ കാര്യമാണ് എന്ന സന്ദേശം എത്തിക്കാനും ഈ നീക്കം കാരണമാകും.
മദ്യവിരുദ്ധ പ്രസ്‌ഥാനങ്ങളും ആത്‌മീയ സംഘടനകളും ആരോഗ്യവിഭാഗവും സമ്പത്തും മനുഷ്യ വിഭവശേഷിയും സമയവും ഉപയോഗിച്ച് മദ്യാസക്‌തിയുടെ നീരാളിപിടുത്തതിൽ നിന്ന് സാമൂഹിക ജീവിതത്തെ പ്രതിരോധിച്ചു നിറുത്താൻ കാലാകാലങ്ങളിലായി ശ്രമിക്കുമ്പോൾ, ജനജീവിതം ആരോഗ്യകരമാക്കേണ്ട സർക്കാർ തന്നെ നേരിട്ട് നടത്തുന്ന ഈ നീക്കം ആപൽകരമാണ്. ഇത് സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരന്തപൂർണമാകും. കേരളം കൂടുതൽ മദ്യാസക്‌തമാകും. ഈ നീക്കത്തിൽ നിന്ന് സർക്കാർ അടിയന്തിരമായി പിൻമാറണം. –കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
Most Read: മരിച്ച 12കാരന്റെ മാതാവിന് പനി; സമ്പർക്ക പട്ടിക വിപുലപ്പെടാൻ സാധ്യത