കോഴിക്കോട്: ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12കാരന്റെ മാതാവിന് ചെറിയ പനിയുള്ളതായി വിവരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രാഥമിക സമ്പർക്ക വിഭാഗത്തിലുള്ള ഇവർ സർവൈലൻസ് ടീമിന്റെ നിരീക്ഷണത്തിലാണ്. ഇവർ ഉൾപ്പടെയുള്ളവരെ കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രത്യേക വാർഡിലേക്ക് മാറ്റുകയാണെന്നും മന്ത്രി പറഞ്ഞു.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടിക വിപുലപ്പെടാൻ സാധ്യതയുണ്ട്. റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമ്പോൾ ആരോഗ്യവകുപ്പ് തിരിച്ചറിയാത്ത ആളുകളുണ്ടാകും. പ്രൈമറി കോൺടാക്‌ടാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ സെക്കൻഡറി കോണ്ടാക്‌ട് കണ്ടെത്തേണ്ടതുണ്ട്. അപ്പോൾ സമ്പർക്ക പട്ടിക വിപുലപ്പെട്ടേക്കാം. സമയബന്ധിതമായി കോണ്ടാക്‌ടുകൾ തിരിച്ചറിഞ്ഞിട്ടേ കാര്യമുള്ളൂ. ആ രീതിയിലുള്ള വളരെ ഏകോപനത്തോടെയുള്ള ശക്‌തമായ പ്രവർത്തനമാണ് നടക്കുന്നത്.
ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരുടെ സാമ്പിളുകൾ പരിശോധനക്കായി അയക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിപ ചികിൽസക്കായി പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകർ തന്നെയാകും ചികിൽസക്കായി ഉണ്ടാകുക. അസാധാരണമായ പനി, മരണം എന്നിവ വരുംദിവസങ്ങളിൽ ശ്രദ്ധയിൽപെട്ടാലോ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിട്ടുണ്ടെങ്കിലോ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Also Read: കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ക്ക് എതിരെ വധശ്രമമെന്ന് പരാതി