കോഴിക്കോട്: പുതുച്ചേരി സർക്കാർ മദ്യത്തിന് വില കുറച്ചതോടെ മാഹിയിൽ നിന്ന് കേരളത്തിലേക്കുള്ള മദ്യക്കടത്ത് വർധിച്ചു. ഒരാഴ്‌ചക്കിടയിൽ കോഴിക്കോട് വടകരയിൽ നിന്ന് 888 കുപ്പി മാഹി മദ്യമാണ് എക്‌സൈസ് സംഘം പിടികൂടിയത്. ലോക്ക്ഡൗണിന് ശേഷം ഏർപ്പെടുത്തിയ അധിക നികുതി ഒഴിവാക്കിയതോടെയാണ് പുതുച്ചേരിയിൽ മദ്യത്തിന് വില കുറഞ്ഞത്.
ഇതോടെ മദ്യക്കടത്ത് സജീവമായി. ഒരാഴ്‌ചക്കിടെ കാറിൽ മദ്യം കടത്തിയ കേസിൽ വടകരയിൽ മാത്രം രണ്ടുപേർ പിടിയിലായി. 486 കുപ്പി മദ്യവുമായി കോഴിക്കോട് കുരുവട്ടുർ സ്വദേശി സിബീഷും 402 കുപ്പി മദ്യവുമായി ആലപ്പുഴ സ്വദേശി ജനിലുമാണ് പിടിയിലായത്. കണ്ണൂർ-കോഴിക്കോട് ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം വെച്ചാണ് ഇരുവരും അറസ്‌റ്റിലായത്.
എറണാകുളം മേഖലയിൽ വിതരണം ചെയ്യാനാണ് ജനിൽ മദ്യം കടത്തിയത്. കേരളത്തിൽ കോവിഡ് നിയന്ത്രണം കർശനമാക്കിയതോടെ ഉയർന്ന വിലയിൽ മാഹി മദ്യം വിൽപന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.
അതേസമയം, കോവിഡ് വ്യാപനം ഉയരുന്നതിനാൽ സംസ്‌ഥാനത്ത് ഇന്നും നാളെയും മദ്യശാലകൾ പ്രവർത്തിക്കില്ല. വെള്ളിയാഴ്‌ച രാത്രി എട്ടു മണിക്ക് ബിവറേജുകളും 7.30ന് ബാറുകളും അടച്ചു. തിങ്കളാഴ്‌ച മുതലേ ഇവ തുറന്നുപ്രവർത്തിക്കൂ. മദ്യശാലകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തണോ എന്ന കാര്യം തിങ്കളാഴ്‌ചത്തെ യോഗത്തിൽ തീരുമാനിക്കും.
Read Also: തൃശൂർ പൂരത്തിനിടെ അപകടം; ആഘോഷപരമായ വെടിക്കെട്ടിൽ നിന്ന് ദേവസ്വങ്ങൾ പിൻമാറി