മലപ്പുറം: ദേശീയപാതയിൽ വളാഞ്ചേരിക്കടുത്ത് വട്ടപ്പാറയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ കാറിൽനിന്ന് 162 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി. മദ്യവുമായി വന്ന കോഴിക്കോട് വടകര അഴിയൂർ വൈദ്യർകുനിയിൽ അർഷാദി(34)നെ പോലീസ് അറസ്‌റ്റ് ചെയ്‌തു. 121 ലിറ്റർ മദ്യമാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്ന് വളാഞ്ചേരി സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർ പറഞ്ഞു.
മാഹിയിൽനിന്ന് അങ്കമാലിയിലേക്ക് കൊണ്ടുപോകുന്ന മദ്യമാണ് പിടികൂടിയത്. ചൊവ്വാഴ്‌ച രാവിലെയായിരുന്നു മദ്യവേട്ട. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നിർദ്ദേശ പ്രകാരം നടക്കുന്ന വാഹന പരിശോധയ്‌ക്ക് ഇറങ്ങിയതായിരുന്നു പോലീസ് സംഘം.
എന്നാൽ വാഹനം പരിശോധിക്കാനായി പോലീസ് കൈകാണിച്ചപ്പോൾ അർഷാദ് കാർ നിർത്തി ഇറങ്ങി ഓടി. സംശയം തോന്നിയ പോലീസ് ഇയാളെ ഓടിച്ച് പിടിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. ഇയാൾ മാത്രമാണ് കാറിലുണ്ടായിരുന്നത്. മദ്യം കൊണ്ടുവരാൻ ഉപയോഗിച്ച കാറും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
കാറിന്റെ ഡിക്കിയിൽ കെയ്‌സുകളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്. മുമ്പും ഇതേരീതിയിൽ മദ്യം കൊണ്ടുവന്നിട്ടുണ്ടെന്നും ആദ്യമായാണ് പോലീസിന്റെ പിടിയിലാകുന്നതെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചു. അർഷാദ് നിലവിൽ പെരിന്തൽമണ്ണക്കടുത്ത് തിരൂർക്കാടാണ് താമസം. ഇയാളെ തിരൂർ കോടതിയിൽ ഹാജരാക്കി.
വാഹന പരിശോധനയ്‌ക്ക് പോലീസ് ഇൻസ്‌പെക്‌ടർ കെജെ ജിനേഷിനൊപ്പം എസ്ഐ എൻ മുഹമ്മദ് റഫീഖ്, അഡീഷണൽ എസ്ഐമാരായ ബെന്നി, അബൂബക്കർ കോയ, എഎസ്ഐ ബെന്നി, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ സുനിൽദേവ്, രജീഷ്, ജെറിഷ്, അബ്‌ദു, സിപിഒമാരായ ഗിരീഷ്, അനൂപ്, അഖിൽ, സുനിൽകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Most Read: കെഎസ്ആർടിസി പെൻഷൻകാരുടെ സമരം രണ്ടാഴ്‌ച പിന്നിട്ടു