തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പെന്‍ഷന്‍കാര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് ആക്ഷേപം. പെന്‍ഷന്‍ പരിഷ്‌കരിക്കണമെന്ന ആവശ്യം പരിഗണിക്കാനാകില്ലെന്ന് ഗതാഗതമന്ത്രിയും വ്യക്‌തമാക്കിയതോടെ സമരം നീളുകയാണ്. അതേസമയം ശമ്പളപരിഷ്‌കരണം സംബന്ധിച്ച് സര്‍ക്കാരും അംഗീകൃത ട്രേഡ് യൂണിയനുകളും ഏകദേശ ധാരണയിലെത്തി.
41,000ത്തോളം പെന്‍ഷന്‍കാരാണ് കെഎസ്ആര്‍ടിസിയിലുള്ളത്.കഴിഞ്ഞ 11 വര്‍ഷമായി പെന്‍ഷന്‍ പരിഷ്‌കരിച്ചിട്ടില്ല. ഉൽസവബത്ത മുടങ്ങിയിട്ട് മൂന്ന് വര്‍ഷം പിന്നിട്ടു. 1600 രൂപ മാത്രം പെന്‍ഷന്‍ വാങ്ങുന്ന എക്‌സ് ഗ്രേഷ്യ പെന്‍ഷന്‍കാരും ഇക്കൂട്ടത്തിലുണ്ട്. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിനുള്ള ചര്‍ച്ചകളില്‍ നിന്നും പെന്‍ഷന്‍ പരിഷ്‌കരണം ഒഴിവാക്കി.
സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴിയാണ് സർക്കാർ പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. സഹകരണ ബാങ്കുകള്‍ക്ക് നല്‍കാനുള്ള തുക വൈകുമ്പോള്‍ പെന്‍ഷനും വൈകും. സെക്രട്ടേറിയേറ്റ് നടയില്‍ കഴിഞ്ഞ ഡിസംബര്‍ 20നാരംഭിച്ച പെന്‍ഷന്‍കാരുടെ സമരം രണ്ടാഴ്‌ച പിന്നിടുമ്പോഴും സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് തയ്യാറായിട്ടില്ല.
സാമ്പത്തിക സ്‌ഥിതി മെച്ചപ്പെടുന്ന മുറക്ക് പെന്‍ഷന്‍ പരിഷ്‌കരണം പരിഗണിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം, മാസ്‌റ്റര്‍ സ്‌കെയില്‍ സംബന്ധിച്ച ആശയക്കുഴപ്പം കൂടി പരിഹരിച്ചാല്‍ ശമ്പള പരിഷ്‌കരണ കരാര്‍ ഈയാഴ്‌ച തന്നെ ഒപ്പുവച്ചേക്കും.
Read Also: കമ്മ്യൂണിസത്തിലേക്ക് പോകുകയെന്നാൽ ഇസ്‌ലാമിൽ നിന്ന് അകലുകയാണ്; പിഎംഎ സലാം