ന്യൂഡെൽഹി: വായ്‌പാ പരിധി ഉയർത്തണമെന്ന ഹരജിയിൽ കേരളത്തിന് ആശ്വാസം. കേരളത്തിന് പ്രത്യേക പരിഗണന നൽകാൻ കേന്ദ്രത്തിന് സുപ്രീം കോടതി നിർദ്ദേശം നൽകി. കേരളത്തിന് ഒറ്റത്തവണ സാമ്പത്തികരക്ഷാ പാക്കേജ് അനുവദിക്കണമെന്നാണ് കോടതി നിർദ്ദേശം. പ്രത്യേക സാഹചര്യത്തിൽ ഇളവ് നൽകുന്നതിൽ എന്താണ് തെറ്റെന്നും സുപ്രീം കോടതി ചോദിച്ചു.
തീരുമാനം നാളെ അറിയിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. 5000 കോടി ഏപ്രിൽ ഒന്നിന് നൽകാമെന്ന് കേന്ദ്രം അറിയിച്ചു. കേരളത്തിന് ഇപ്പോഴാണ് സാമ്പത്തിക സഹായം ലഭിക്കേണ്ടതെന്നും അടുത്ത പത്ത് ദിവസത്തിനുള്ളിൽ എന്ത് ചെയ്യാൻ കഴിയുമെന്നും കോടതി സർക്കാരിനോട് ചോദിച്ചു. കേരളത്തിന് എത്ര തുക നൽകാൻ കഴിയുമെന്ന് ആലോചിച്ചു നാളെ അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.
നേരത്തെ 13 600 രൂപ സഹായം നൽകാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. അതിൽ 8000 കോടി രൂപ ഇതിനോടകം തന്നെ നൽകിയതായി കേന്ദ്രം അറിയിച്ചു. 4500 കോടി രൂപ ഊർജ മന്ത്രാലയം കൂടി നൽകേണ്ടതുണ്ടെന്നാണ് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചത്. കടമെടുപ്പിന് മേൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കണമെന്നാണ് ഹരജിയിലെ മുഖ്യ ആവശ്യം. ഫെഡറൽ സംവിധാനത്തെ തകർക്കുന്ന കേന്ദ്ര ഇടപെടലുകൾ അവസാനിപ്പിക്കുകയും വേണം.
ഈ ആവശ്യവുമായി കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച ആദ്യ സംസ്‌ഥാനമാണ് കേരളം. ഇത് കേന്ദ്രത്തെ ചൊടിപ്പിച്ചിരുന്നു. കേസ് പിൻവലിക്കാതെ അർഹമായ സഹായം പോലും നൽകില്ലെന്ന നിലപാട് കേന്ദ്രം കൈകൊണ്ടു. നിയമപ്രകാരം കേരളത്തിന് 11,731 കോടി രൂപ വായ്‌പയെടുക്കാം. ഇത് കടമെടുപ്പ് പരിധിയിൽ തന്നെ ഉൾപ്പെടുന്നു. നിലവിലെ ഹരജിക്ക് ഈ വായ്‌പാ തുകയുമായി ബന്ധമില്ല. 24,000 കോടി രൂപ വായ്‌പയെടുക്കാൻ അടിയന്തിരമായി അനുവദിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
Most Read| ബിജെപി- ജെജെപി ഭിന്നത; ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവെച്ചേക്കും