തിരുവനന്തപുരം : 32 ദിവസമായി നീണ്ടുനിന്ന വിഴിഞ്ഞം പദ്ധതിക്കെതിരെയുള്ള സമരത്തിന് ഒടുവില്‍ അവസാനം. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിക്കാന്‍ പ്രദേശവാസികള്‍ തയ്യാറായത്. വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതോടെ ഉണ്ടായ തങ്ങളുടെ 18 ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് പ്രദേശവാസികള്‍ കഴിഞ്ഞ ഒരു മാസത്തിലേറെയായി സമരം നടത്തിയത്. അവസാനം ആവശ്യങ്ങള്‍ അംഗീകരിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഇതോടെ സമരം അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ സമരസമിതി എത്തിച്ചേര്‍ന്നു.
തുറമുഖത്ത് പ്രദേശവാസികള്‍ക്കും ജോലി നല്‍കുക, പുലിമുട്ട് നിര്‍മ്മാണം മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുക, പുനരധിവാസ പാക്കേജ് നടപ്പാക്കുക, കുടിവെള്ള പ്രശ്‌നം പരിഹരിക്കുക, എന്നിവയായിരുന്നു സമരസമിതി ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍. ഇവയില്‍ പല ആവശ്യങ്ങളും സര്‍ക്കാര്‍ നേരത്തെ തന്നെ അംഗീകരിച്ചിരുന്നെങ്കിലും എല്ലാ ആവശ്യങ്ങളും നടപ്പാക്കുമെന്ന് വ്യക്‌തമാക്കുന്ന രേഖാമൂലമുള്ള ഉറപ്പ് കിട്ടിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടില്‍ ആയിരുന്നു പ്രദേശവാസികള്‍.
കുടിവെള്ള പദ്ധതി, ഗംഗയാര്‍ തോട് നവീകരണം, മണ്ണെണ്ണ വിതരണം എന്നിവ അംഗീകരിച്ചു കൊണ്ട് സര്‍ക്കാര്‍ നേരത്തെ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഒപ്പം തന്നെ മല്‍സ്യ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി മേല്‍നോട്ട സമിതിയെ നിയോഗിക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ നേരത്തെ അംഗീകരിച്ചിരുന്നു. ഇതിനൊപ്പമാണ് ഇപ്പോള്‍ പ്രദേശവാസികളുടെ മറ്റ് ആവശ്യങ്ങളും അംഗീകരിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ പ്രദേശവാസികള്‍ തീരുമാനിച്ചത്.
Read also : ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ഇനി വീട്ടിലെത്തും; പുതിയ പദ്ധതിയുമായി തപാൽ വകുപ്പ്