തിരുവനന്തപുരം: കെടി ജലീലിന് എതിരായ ലോകായുക്‌ത വിധിക്ക് എതിരെ സർക്കാരിന് കോടതിയെ സമീപിക്കാമെന്ന് നിയമോപദേശം. അഡ്വക്കേറ്റ് ജനറലാണ് ഇതുസംബന്ധിച്ച് നിയമോപദേശം നൽകിയത്.
ലോകായുക്‌ത കേസിൽ സർക്കാരിന്റെ ഭാഗം വിശദീകരിക്കാൻ അവസരം ലഭിക്കാത്ത സാഹചര്യത്തിൽ കോടതിയെ സമീപിക്കാമെന്നാണ് നിയമോപദേശം. ലോകായുക്‌തയുടെ നടപടിക്രമങ്ങളിൽ വീഴ്‌ചയുണ്ട്. സിവിൽ കോടതി സ്വീകരിക്കേണ്ടത് പോലെയുള്ള നടപടിക്രമങ്ങളാണ് ലോകായുക്‌തയും പാലിക്കേണ്ടത്. മന്ത്രിയെ നീക്കണമെന്ന നിർദേശം അത്ര ലളിതമായി എടുക്കാൻ കഴിയുന്നതല്ല.
മാത്രവുമല്ല, കെടി ജലീലിന്റെ നിർദേശപ്രകാരമാണ് എങ്കിലും നിയമന യോഗ്യതയിൽ ഇളവ് വരുത്തി തീരുമാനമെടുത്തത് സർക്കാരാണ്. അതിനാൽ സർക്കാരിന്റെ ഭാഗം കൂടി കേൾക്കേണ്ടതുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് ലോകായുക്‌ത പെട്ടെന്ന് വിധി പ്രസ്‌താവം നടത്തിയത്.
പരാതിയിൽ തെളിവുകൾ ഉൾപ്പടെ വിശദമായി പരിശോധിക്കണമെന്നും നിയമോപദേശത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ലോകായുക്‌ത വിധിക്ക് എതിരെ സർക്കാരിന് റിട്ട് ഹരജിയുമായി മേൽക്കോടതിയെ സമീപിക്കാമെന്നാണ് അഡ്വകേറ്റ് ജനറലിന്റെ നിയമോപദേശം. നിലവിൽ കെടി ജലീൽ വ്യക്‌തിപരമായാണ് റിട്ട് ഹരജി സമർപ്പിച്ചിരിക്കുന്നത്. നിയമോപദേശം ലഭിച്ച സാഹചര്യത്തിൽ ലോകായുക്‌ത വിധിക്ക് എതിരെ സംസ്‌ഥാന സർക്കാരും അടുത്തദിവസം കോടതിയെ സമീപിച്ചേക്കും എന്നാണ് സൂചന.
Read also: കഷ്‌ടകാലത്തിൽ നിന്ന് കരകയറാതെ എവർഗിവൺ; കപ്പൽ ഈജിപ്‌ത് പിടിച്ചെടുത്തു