കെയ്‌റോ: ലോകത്തിലെ ഏറ്റവും തിരക്കേറിയ കടൽപ്പാതയായ സൂയസ് കനാലിൽ ആഴ്‌ചകൾക്ക് മുൻപ് തടസം സൃഷ്‌ടിച്ച ഭീമനെ ഈജിപ്‌ത് പിടിച്ചെടുത്തു. നഷ്‌ടപരിഹാരമായ 900 മില്യൺ ഡോളർ അടക്കാത്തതിനെ തുടർന്നാണ് ചരക്ക് കപ്പലായ എവർ ഗിവൺ ഈജിപ്‌തിലെ സൂയസ് കനാൽ അതോറിറ്റി പിടിച്ചെടുത്തത് എന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്.
കപ്പലിനെ വീണ്ടും ചലിപ്പിക്കാനായി ചലിപ്പിക്കാനായി നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ ചെലവ്, കനാലിൽ ഗതാഗതം തടസപ്പെട്ട ദിവസങ്ങളിലെ നഷ്‌ടപരിഹാരം തുടങ്ങിയവ ഉൾക്കൊള്ളിച്ചാണ് 900 മില്യൺ ഡോളർ കനാൽ അതോറിറ്റി ആവശ്യപ്പെട്ടത്. എന്നാൽ, ഇത്രയും ദിവസമായിട്ടും കപ്പൽ ഉടമകൾ പണം അടച്ചിട്ടില്ലെന്നും അതിനാലാണ് ഔദ്യോഗികമായി കപ്പൽ പിടിച്ചെടുത്തതെന്നും ആയിരുന്നു കനാൽ അതോറിറ്റി മേധാവിയുടെ വിശദീകരണം.
കപ്പൽ പിടിച്ചെടുക്കാൻ ഇസ്‌മായിലിയയിലെ കോടതിയാണ് ഉത്തരവിട്ടത്. ഇക്കാര്യം കപ്പലിലെ ജീവനക്കാരെ അറിയിക്കുകയും ചെയ്‌തിരുന്നു. നഷ്‌ടപരിഹാര തുക സംബന്ധിച്ച് കനാൽ അതോറിറ്റിയും കപ്പൽ ഉടമകളും ഇൻഷുറൻസ് കമ്പനിയും തമ്മിൽ ഇപ്പോഴും ചർച്ചകൾ തുടരുകയാണ്.
മാർച്ച് 23നാണ് എവർ ഗിവൺ സൂയസ് കനാലിൽ കുടുങ്ങിയത്. ഇതോടെ കനാൽ വഴിയുള്ള ഗതാഗതം പൂർണമായും നിലച്ചു. കപ്പൽ ഗതാഗതം തടസപ്പെട്ടതോടെ വ്യാപാര മേഖലയിൽ കോടികളുടെ നഷ്‌ടമാണ് സംഭവിച്ചത്. പിന്നീട് മാർച്ച് 29നാണ് കപ്പൽ വീണ്ടും ചലിപ്പിക്കാനായത്. നിലവിൽ ഈജിപ്‌തിലെ ഗ്രേറ്റ് ബിറ്റർ ലേക്കിലാണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്.