കെയ്‌റോ: ലോകത്തിലെ ഏറ്റവും തിരക്കേറിയ കടൽപ്പാതയായ സൂയസ് കനാലിന് കുറുകെ കുടുങ്ങിയ കൂറ്റൻ ചരക്കുകപ്പൽ എവർഗിവൺ നീക്കി. കപ്പൽ ഒഴുകിത്തുടങ്ങിയതായി സൂയസ് കനാൽ അതോറിറ്റി ചെയർമാൻ അഡ്‌മിറൽ ഒസാമ റബി അറിയിച്ചു. ഏതാണ്ട് ഒരാഴ്‌ചയോളം നീണ്ട പരിശ്രമഫലമായാണ് ചെളിയിൽ പുതഞ്ഞ കപ്പൽ മോചിപ്പിച്ചത്. ഇതോടെ കനാൽ വഴിയുള്ള ജലഗതാഗതം പുനസ്‌ഥാപിച്ചു. അവൾ സ്വതന്ത്രയായി എന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയയാൾ പ്രതികരിച്ചത്. സൂയസ് കനാലിലെ ടാഗ് ബോട്ടുകളിലൊന്ന് വലിച്ചിടുന്ന ചിത്രവും വീഡിയോയും അധികൃതർ പങ്കുവെച്ചിട്ടുണ്ട്.
കപ്പലിന്റെ മുൻഭാഗവും പിൻഭാഗവും 4 മീറ്റർ ചലിച്ചതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കപ്പലിന്റെ മുൻഭാഗം നേരത്തെ ചലിച്ചു തുടങ്ങുകയും പ്രൊപ്പലർ പ്രവർത്തനസജ്‌ജമാകുകയും ചെയ്‌തതോടെയാണ് കപ്പലിനെ നീക്കാൻ സാധിച്ചത്.
ലോകത്തെ ഏറ്റവും വലിയ ചരക്ക് കണ്ടെയ്‌നർ കപ്പലുകളിലൊന്നായ എവർഗിവൺ ചൊവ്വാഴ്‌ച രാവിലെയാണ് സൂയസ് കനാലിൽ കുടുങ്ങിയത്. ഇതോടെ മുന്നൂറോളം കപ്പലുകളുടെ യാത്രക്കാണ് തടസം നേരിട്ടിരുന്നത്. പെട്ടെന്നുണ്ടായ കാറ്റിൽ നിയന്ത്രണം നഷ്‌ടപ്പെട്ടതിനെ തുടർന്ന് കനാലിന് ഏകദേശം കുറുകെയാണ് എവർഗിവൺ നിലയുറപ്പിച്ചിരുന്നത്. ചൈനയിൽ നിന്ന് നെതർലൻഡിലെ റോട്ടർഡാമിലേക്കുള്ള യാത്രയിലായിരുന്നു കപ്പൽ.
എവർഗ്രീൻ എന്ന തായ്‌വാൻ കമ്പനിയുടെ എവർഗിവൺ എന്ന കപ്പലിന് നാല് ഫുട്ബോൾ ഫീൽഡിനേക്കാളും നീളമുണ്ട് (400 മീറ്റർ). 193 കിമീ നീളമുള്ള സൂയസ് കനാലിന് കുറുകെയാണ് ചരക്കുകപ്പൽ കുടുങ്ങിയത്. ഇതോടെ കനാലിന് ഇരുഭാഗത്തുനിന്നുമുള്ള കപ്പൽ ഗതാഗതം പൂർണമായും സ്‌തംഭിക്കുകയായിരുന്നു.
Read also: സൗദിയിൽ ഗുരുതര കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു