‘അവൾ സ്വതന്ത്രയായി’; സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുകപ്പൽ നീക്കി

By Trainee Reporter, Malabar News
Ajwa Travels

കെയ്‌റോ: ലോകത്തിലെ ഏറ്റവും തിരക്കേറിയ കടൽപ്പാതയായ സൂയസ് കനാലിന് കുറുകെ കുടുങ്ങിയ കൂറ്റൻ ചരക്കുകപ്പൽ എവർഗിവൺ നീക്കി. കപ്പൽ ഒഴുകിത്തുടങ്ങിയതായി സൂയസ് കനാൽ അതോറിറ്റി ചെയർമാൻ അഡ്‌മിറൽ ഒസാമ റബി അറിയിച്ചു. ഏതാണ്ട് ഒരാഴ്‌ചയോളം നീണ്ട പരിശ്രമഫലമായാണ് ചെളിയിൽ പുതഞ്ഞ കപ്പൽ മോചിപ്പിച്ചത്. ഇതോടെ കനാൽ വഴിയുള്ള ജലഗതാഗതം പുനസ്‌ഥാപിച്ചു. അവൾ സ്വതന്ത്രയായി എന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയയാൾ പ്രതികരിച്ചത്. സൂയസ് കനാലിലെ ടാഗ് ബോട്ടുകളിലൊന്ന് വലിച്ചിടുന്ന ചിത്രവും വീഡിയോയും അധികൃതർ പങ്കുവെച്ചിട്ടുണ്ട്.

കപ്പലിന്റെ മുൻഭാഗവും പിൻഭാഗവും 4 മീറ്റർ ചലിച്ചതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കപ്പലിന്റെ മുൻഭാഗം നേരത്തെ ചലിച്ചു തുടങ്ങുകയും പ്രൊപ്പലർ പ്രവർത്തനസജ്‌ജമാകുകയും ചെയ്‌തതോടെയാണ്‌ കപ്പലിനെ നീക്കാൻ സാധിച്ചത്.

ലോകത്തെ ഏറ്റവും വലിയ ചരക്ക് കണ്ടെയ്‌നർ കപ്പലുകളിലൊന്നായ എവർഗിവൺ ചൊവ്വാഴ്‌ച രാവിലെയാണ് സൂയസ് കനാലിൽ കുടുങ്ങിയത്. ഇതോടെ മുന്നൂറോളം കപ്പലുകളുടെ യാത്രക്കാണ് തടസം നേരിട്ടിരുന്നത്. പെട്ടെന്നുണ്ടായ കാറ്റിൽ നിയന്ത്രണം നഷ്‌ടപ്പെട്ടതിനെ തുടർന്ന് കനാലിന് ഏകദേശം കുറുകെയാണ് എവർഗിവൺ നിലയുറപ്പിച്ചിരുന്നത്. ചൈനയിൽ നിന്ന് നെതർലൻഡിലെ റോട്ടർഡാമിലേക്കുള്ള യാത്രയിലായിരുന്നു കപ്പൽ.

എവർഗ്രീൻ എന്ന തായ്‌വാൻ കമ്പനിയുടെ എവർഗിവൺ എന്ന കപ്പലിന് നാല് ഫുട്ബോൾ ഫീൽഡിനേക്കാളും നീളമുണ്ട് (400 മീറ്റർ). 193 കിമീ നീളമുള്ള സൂയസ് കനാലിന് കുറുകെയാണ് ചരക്കുകപ്പൽ കുടുങ്ങിയത്. ഇതോടെ കനാലിന് ഇരുഭാഗത്തുനിന്നുമുള്ള കപ്പൽ ഗതാഗതം പൂർണമായും സ്‌തംഭിക്കുകയായിരുന്നു.

Read also: സൗദിയിൽ ഗുരുതര കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE