ഡെറാഡൂൺ: ജനങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യമുണ്ടെങ്കിലും വിശ്വാസപരമായ കാര്യങ്ങൾ പൂർണമായും അവഗണിക്കാനാവില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്ത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കുംഭമേള നടത്തിപ്പിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോവിഡ് കേസുകൾ വർധിക്കുന്നുണ്ടെങ്കിലും ആരോഗ്യമന്ത്രാലയത്തിന്റെ എല്ലാ നിർദേശങ്ങളും പാലിക്കുന്നുണ്ടെന്നും ഏത് സാഹചര്യവും നേരിടാൻ ഒരുക്കങ്ങൾ ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയ തോതിൽ മാസ്‌കുകളും സാനിറ്റൈസറുകളും ലഭ്യമാക്കി. കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കാൻ എല്ലാ സംവിധാനങ്ങളും രാവും പകലും പ്രവർത്തിക്കുകയാണ്. ഹരിദ്വാറിൽ പ്രവേശിക്കുന്നതിന് മുൻപ് അതിർത്തി കേന്ദ്രങ്ങളിൽ ആളുകളെ പരിശോധിക്കുന്നുണ്ട്. കോവിഡ് റാൻഡം ടെസ്‌റ്റിംഗിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് തീരഥ് സിംഗ് റാവത്ത് പറഞ്ഞു.
അതിനിടെ കുംഭമേളയും ഡെൽഹിയിലെ നിസാമുദ്ദീൻ മർക്കസും തമ്മിൽ ഒരിക്കലും താരതമ്യം ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കുംഭമേളയും നിസാമുദ്ദീൻ മർക്കസും തമ്മിൽ താരതമ്യം ചെയ്യാനാവില്ല. മർക്കസിലെ സമ്മേളനം നടന്നത് അടച്ചിട്ട സ്‌ഥലത്തായിരുന്നു. എന്നാൽ കുംഭമേള നടക്കുന്നത് തുറസായ സ്‌ഥലങ്ങളിലാണ്. മാത്രമല്ല കുംഭമേളയിൽ വിദേശത്ത് നിന്നുള്ളവർ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മർക്കസ് സമ്മേളനം നടന്ന സമയത്ത് കൊറോണ വൈറസിനെക്കുറിച്ച് ആളുകൾക്ക് അവബോധം ഉണ്ടായിരുന്നില്ല. രോഗം സംബന്ധിച്ച് മാർഗനിർദേശങ്ങളും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ കോവിഡിനെ സംബന്ധിച്ച് മാർഗനിർദേശങ്ങൾ നിലവിലുണ്ട്. എല്ലാവർക്കും രോഗത്തെ കുറിച്ച് അവബോധവുമുണ്ട്. മാർഗനിർദേശങ്ങൾ പിന്തുടരുന്നത് ഉറപ്പുവരുത്തുക എന്നതാണ് ഇപ്പോൾ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: ലവ് ജിഹാദ്; മതസ്വാതന്ത്ര്യ ബില്ലിൽ ഒപ്പ് വെക്കരുതെന്ന് ഗുജറാത്ത് ഗവർണറോട് എൻഎപിഎം