ബെംഗളൂരു: രാജ്യത്ത് വ്യാപകമായി ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന് ആരോപിച്ച് ഇതിനെ പ്രതിരോധിക്കാന്‍ ‘ലൗ കേസരി’ നടപ്പിലാക്കണമെന്ന വിവാദ പരാമർശം നടത്തിയ ശ്രീരാമസേന നേതാവിനെതിരെ കേസ്. ശ്രീരാമസേന നേതാവ് രാജചന്ദ്ര രമണഗൗഡയ്‌ക്കെതിരെയാണ് കര്‍ണാടക പോലീസ് കേസെടുത്തിരിക്കുന്നത്. മുസ്‌ലിം പെണ്‍കുട്ടികളെ പ്രണയിച്ച് വിവാഹം കഴിച്ച് മതം മാറ്റണമെന്നായിരുന്നു ഇയാളുടെ ആഹ്വാനം.
കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയില്‍ ശ്രീരാമനവമി ആഘോഷത്തിനിടെ ആയിരുന്നു ശ്രീരാമസേന നേതാവിന്റെ വിവാദ പരാമര്‍ശം. ലൗ ജിഹാദില്‍ നിന്നും സ്‌ത്രീകളെ സംരക്ഷിക്കാന്‍ ലൗ കേസരി പോലുള്ള കര്‍മങ്ങള്‍ അനുഷ്‌ഠിക്കേണ്ട സമയം അതിക്രമിച്ചെന്നായിരുന്നു രാജചന്ദ്ര രമണഗൗഡ പറഞ്ഞത്.
രാജ്യത്ത് ലൗ ജിഹാദ് പോലുള്ള ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി എല്ലാ ഹിന്ദു യുവാക്കളും ലൗ കേസരി നടത്തുമെന്ന് പ്രതിജ്‌ഞ ചെയ്യണമെന്ന് ശ്രീരാമനവമി ആഘോഷ വേദിയില്‍ വച്ച് രാജചന്ദ്ര രമണഗൗഡ ആവശ്യപ്പെട്ടിരുന്നു. ഇത് വിവാദമായതോടെയാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്.
കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്‌ടിച്ചതിനും മതത്തിനും വംശത്തിനും എതിരായ അധിക്ഷേപത്തിനും ആക്രമണത്തിനുമാണ് രമണ ഗൗഡയ്‌ക്കെതിരെ ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
Most Read: കോട്ടയത്ത് ടണലിന് സമീപം മണ്ണിടിച്ചിൽ; ട്രെയിനുകൾ വൈകും