തിരുവനന്തപുരം: പാചകവാതക-ഇന്ധന വില വര്‍ധനക്കെതിരെ കോൺഗ്രസിന്റെ രാജ്ഭവൻ മാർച്ച് ഇന്ന്. കുതിരവണ്ടിയും കാളവണ്ടിയും ഓടിച്ചും സ്‌കൂട്ടർ ഉരുട്ടിയുമാണ് പ്രതിഷേധം. തിരുവനന്തപുരം മ്യൂസിയം ജങ്ഷനിൽ നിന്ന് തുടങ്ങുന്ന പ്രതിഷേധത്തിന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർ നേതൃത്വം നൽകും.
ഇന്ധന-പാചകവാതക വിലവര്‍ധനക്കെതിരെ എഐസിസിയുടെ രണ്ടാംഘട്ട സമരപരിപാടികളുടെ ഭാഗമായാണ് പ്രതിഷേധ പരിപാടികള്‍. ‘വിലക്കയറ്റ മുക്‌തഭാരതം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി മൂന്ന് ഘട്ടമായിട്ടാണ് കോണ്‍ഗ്രസ് പ്രതിഷേധം നടത്തുന്നത്. മാര്‍ച്ച് 31ന് വീടുകള്‍ക്ക് മുമ്പിലും പൊതുസ്‌ഥലങ്ങളിലും ഗ്യാസ് സിലിണ്ടർ, ഇരുചക്രവാഹനങ്ങള്‍ എന്നിവയില്‍ മാലചാര്‍ത്തി സംസ്‌ഥാന വ്യാപകമായും ഏപ്രില്‍ 4ന് ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ ആസ്‌ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
അതേസമയം, രാജ്യത്ത് ഇന്ധനവില വീണ്ടും വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ പ്രധാനമന്ത്രിയുടെ ഒരു ദിവസത്തെ പ്രധാന പരിപാടികളിൽ ഒന്നാണ് പെട്രോൾ, ഡീസൽ, പാചകവാതക വർധനവെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി വിമർശിച്ചിരുന്നു. ഇന്ധനവില നിത്യവും കുതിക്കുന്നത് രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കും വർധിക്കാൻ കാരണമായേക്കുമെന്നും അദ്ദേഹം പറഞ്ഞു.
Most Read: പന്നിയങ്കര അമിത ടോൾ നിരക്ക്; പാലക്കാട്-തൃശൂർ റൂട്ടിൽ സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കും