ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധി മൂലം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തികമാന്ദ്യത്തിൽ നിന്ന് രാജ്യം കരകയറുന്നതിന്റെ സൂചനകൾ പ്രകടമാകുന്നുണ്ടെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ. വിപണിയിലേക്ക് കൂടുതൽ തുക എത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ജീവനക്കാർക്ക് എൽടിസി ക്യാഷ് വൗച്ചർ സ്‌കീം (Leave Travel Concession) അവതരിപ്പിക്കുമെന്ന് ധനകാര്യമന്ത്രി പറഞ്ഞു. ഇതിനായി 5,675 കോടിയാണ് സർക്കാർ നീക്കി വെക്കുന്നത്. പൊതുമേഖലാ ബാങ്കുകളിലും സ്‌ഥാപനങ്ങളിലുമായി 1,900 കോടിയും എൽടിസി പദ്ധതിക്കായി നീക്കി വെച്ചിട്ടുണ്ട്. വൈകിട്ട് നടക്കാനിരിക്കുന്ന ജിഎസ്‌ടി യോഗത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അവധിക്കാല യാത്രാ ഇളവ് (എൽടിസി) നിരക്കിന് പകരമായാണ് ഈ വർഷം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ക്യാഷ് വൗച്ചറുകൾ നൽകുന്നതെന്ന് മന്ത്രി വ്യക്‌തമാക്കി. ടിക്കറ്റ് തുകയുടെ മൂന്നിരട്ടി വരെ ലീവ് എൻകാഷ്മെന്റ് ആയി ജീവനക്കാർക്ക് ലഭിക്കും. ഈ തുകക്ക് പൂർണമായും നികുതിയിളവ് ലഭിക്കും. 12 ശതമാനത്തിൽ കൂടുതൽ ജിഎസ്‌ടി ഈടാക്കുന്ന സാധനങ്ങൾ വാങ്ങാനും ഈ തുക വിനിയോഗിക്കാൻ സാധിക്കും. ഇതിനായി ഡിജിറ്റൽ പണമിടപാട് മാത്രമേ അനുവദിക്കുള്ളൂ എന്നും മന്ത്രി പറഞ്ഞു.
Also Read: ഗ്രാമീണ മേഖലയുടെ പുതിയ കരുത്ത്; പ്രോപ്പർട്ടി കാർഡുകളുടെ വിതരണം ഇന്ന്
കൂടാതെ, 50 വർഷത്തിനുളളിൽ തിരിച്ചടക്കണം എന്ന വ്യവസ്‌ഥയോടെ മൂലധന ചെലവുകൾക്കായി 12000 കോടി രൂപയുടെ പലിശ രഹിത വായ്‌പ സംസ്‌ഥാനങ്ങൾക്ക് നൽകാൻ തീരുമാനിച്ചതായും മന്ത്രി വ്യക്‌തമാക്കി. 200 കോടി രൂപ വീതം വടക്കുകിഴക്കൻ സംസ്‌ഥാനങ്ങൾക്കും ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്‌ഥാനങ്ങൾക്ക് 450 കോടി രൂപ വീതവും ലഭിക്കും. ബാക്കിയുള്ള 7500 കോടി മറ്റ് സംസ്‌ഥാനങ്ങൾക്കും ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.