ദുബായ്: ഇന്ത്യയിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഗുജറാത്തിൽ മുതൽമുടക്കാൻ ലുലു ഗ്രൂപ്പ്. വാണിജ്യ നഗരമായ അഹമ്മദാബാദിൽ ഷോപ്പിങ് മാൾ നിർമിക്കാനാണ് പദ്ധതി.
ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിൽ എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി ചർച്ചകൾ നടത്തി. 2000 കോടി രൂപ നിക്ഷേപത്തിൽ അഹമ്മദാബാദിനും ഗാന്ധിനഗറിനും അടുത്ത് ലുലു മാൾ നിർമിക്കുന്നതിനുള്ള ധാരണ പാത്രത്തിൽ ലുലു ഗ്രൂപ്പും ഗുജറാത്ത് സർക്കാരും ഒപ്പുവെച്ചു. ഗുജറാത്ത് സർക്കാരിനെ പ്രതിനിധീകരിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് കുമാർ ഗുപ്‌തയും ലുലു ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് എംഎ യൂസഫലിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
അടുത്ത വർഷാരംഭത്തോടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഇതിനായി 30 ഏക്കർ സ്‌ഥലം ഗുജറാത്ത് സർക്കാർ ലുലു ഗ്രൂപ്പിന് അനുവദിക്കും. 30 മാസത്തിനുള്ളിൽ പണി പൂർത്തീകരിക്കാനാണ് തീരുമാനം. മാൾ പ്രവർത്തിക്കുന്നതോടെ 5000 ആളുകൾക്ക് നേരിട്ടും 10000ത്തിൽ അധികം ആളുകൾക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.
ഷോപ്പിംഗ് മാൾ നിർമാണവുമായി ബന്ധപ്പെട്ട ചർച്ചകൾ ഏകോപിപ്പിക്കുന്നതിനായി സീനിയർ ഐഎഎസ് ഉദ്യോഗസ്‌ഥനെ നിയമിക്കാനും തീരുമാനമായി. പദ്ധതിയുടെ തുടർ ചർച്ചകൾക്കായി ലുലു ഗ്രൂപ്പിന്റെ ഉന്നതതല സംഘം അടുത്ത് തന്നെ ഗുജറാത്ത് സന്ദർശിക്കും.
Also Read: നിസ്‌കാരം അനുവദിക്കില്ല; ഹരിയാനയില്‍ ഹിന്ദുത്വ ഗ്രൂപ്പുകളുടെ അതിക്രമം തുടരുന്നു