കൊല്ലം: കേരള സര്‍ക്കാര്‍ ഇസ്‌ലാമിക ഭീകരര്‍ക്ക് സഹായം ചെയ്യുന്നു എന്ന ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ പ്രസ്‌താവന നിരുത്തരവാദപരമെന്ന് സിപിഐഎം നേതാവും പിബി അംഗവുമായ എംഎ ബേബി. നഡ്ഡയുടെ പ്രസ്‌താവന വസ്‌തുപരമല്ല. ഇക്കാര്യത്തിൽ തെളിവുണ്ടെങ്കില്‍ പുറത്ത് വിടട്ടെയെന്നും എംഎ ബേബി പറഞ്ഞു.
പിണറായി സർക്കാർ ഇസ്‌ലാമിക തീവ്രവാദത്തെ സഹായിക്കുന്നുവെന്നും കേരളം ഇസ്‌ലാമിക തീവ്രവാദത്തിന്റെ വളർത്തു കേന്ദ്രമായി മാറിയെന്നുമായിരുന്നു നഡ്ഡയുടെ വിമർശനം. പിണറായി വിജയൻ സർക്കാർ എല്ലാവരോടും തുല്യമായി പെരുമാറുന്നു എന്നാണ് ഭാവിക്കുന്നത്. എന്നാൽ അവർ ഇസ്‌ലാമിക ഭീകരവാദികളെ സഹായിക്കുകയാണ്. ഇസ്‌ലാമിക ഭീകരവാദത്തിന്റെ വളർത്തുകേന്ദ്രമായി കേരളം മാറിയിരിക്കുകയാണ്. കേരളത്തിലെ ജനസമൂഹം അസ്വസ്‌ഥമാണ്. മതങ്ങളുടെ ജനസംഖ്യയിലുണ്ടാകുന്ന മാറ്റങ്ങൾ ജനങ്ങളെ അസ്വസ്‌ഥരാക്കുന്നു.
മാത്രമല്ല, കൃസ്‌ത്യൻ സമൂഹം അതിന്റെ അസ്വസ്‌ഥത പ്രകടിപ്പിക്കുന്നുണ്ട്. അവർ നാർക്കോട്ടിക് ജിഹാദിനെപ്പറ്റി പറയുന്നു. അവരുടെ അസ്വസ്‌ഥത പരിഹരിക്കാൻ വേണ്ടിയല്ല പിണറായി വിജയൻ സർക്കാർ ശ്രമിക്കുന്നത്. കപട മതേതരത്വമാണ് കാണിക്കുന്നത്. ജനങ്ങളെ വിഭജിച്ചു കൊണ്ട് ഭരിക്കുവാനാണ് ശ്രമിക്കുന്നത്. ഇതിന് അവസാനം ഉണ്ടാകേണ്ടിയിരിക്കുന്നു. ഇസ്‌ലാമിക ഭീകരവാദത്തെ സഹായിക്കുന്ന ഈ രീതി അവസാനിപ്പിക്കണമെന്നും നഡ്ഡ പറഞ്ഞിരുന്നു. ഇന്നലെ കോഴിക്കോട് നടന്ന ബിജെപി പൊതു സമ്മേളനത്തിലായിരുന്നു നഡ്ഡയുടെ വിമർശനം.
Read also: നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി ജഡ്‌ജിയെ മാറ്റണമെന്ന് ആവശ്യം